Publicidade

Provérbios 21

1 രാജാവിന്‍റെ ഹൃദയം യഹോവയുടെ കയ്യിൽ നീർത്തോട് പോലെ ഇരിക്കുന്നു;

തനിക്കു ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവിടുന്ന് അതിനെ തിരിക്കുന്നു.

2 മനുഷ്യന്‍റെ വഴി ഒക്കെയും അവന് ചൊവ്വായിത്തോന്നുന്നു;

യഹോവയോ ഹൃദയങ്ങളെ തൂക്കിനോക്കുന്നു.

3 നീതിയും ന്യായവും പ്രവർത്തിക്കുന്നത്

യഹോവയ്ക്ക് ഹനനയാഗത്തെക്കാൾ സ്വീകാര്യം.

4 ഗർവ്വമുള്ള കണ്ണും അഹങ്കാരഹൃദയവും

ദുഷ്ടന്മാരുടെ ദീപവും പാപം തന്നെ.

5 ഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധിയിലേക്കു നയിക്കുന്നു;

തിടുക്കം കൂട്ടുന്നവരൊക്കെയും ദാരിദ്ര്യത്തിലേക്കു പോകുവാൻ ബദ്ധപ്പെടുന്നു.

6 കള്ളനാവുകൊണ്ട് ധനം സമ്പാദിക്കുന്നത് പാറിപ്പോകുന്ന ആവിയാകുന്നു;

അതിനെ അന്വേഷിക്കുന്നവർ മരണത്തെ അന്വേഷിക്കുന്നു.

7 ദുഷ്ടന്മാരുടെ അതിക്രമം അവർക്ക് നാശകാരണമാകുന്നു;

ന്യായം ചെയ്യുവാൻ അവർക്ക് മനസ്സില്ലല്ലോ.

8 അകൃത്യഭാരം ചുമക്കുന്നവന്‍റെ വഴി വളഞ്ഞിരിക്കുന്നു;

നിർമ്മലന്‍റെ പ്രവൃത്തിയോ ചൊവ്വുള്ളത് തന്നെ.

9 ശണ്ഠകൂടുന്ന സ്ത്രീയോടുകൂടി വീടിനുള്ളിൽ പാർക്കുന്നതിനെക്കാൾ

മേൽപുരയുടെ ഒരു കോണിൽ പാർക്കുന്നത് നല്ലത്.

10 ദുഷ്ടന്‍റെ മനസ്സ് ദോഷത്തെ ആഗ്രഹിക്കുന്നു;

അവന് കൂട്ടുകാരനോട് ദയ തോന്നുന്നതുമില്ല.

11 പരിഹാസിയെ ശിക്ഷിച്ചാൽ അല്പബുദ്ധി ജ്ഞാനിയായിത്തീരും;

ജ്ഞാനിയെ ഉപദേശിച്ചാൽ അവൻ പരിജ്ഞാനം പ്രാപിക്കും.

12 നീതിമാനായ ദൈവം ദുഷ്ടന്‍റെ ഭവനത്തിന്മേൽ ദൃഷ്ടിവക്കുന്നു;

ദുഷ്ടന്മാരെ നാശത്തിലേക്ക് മറിച്ചുകളയുന്നു.

13 എളിയവന്‍റെ നിലവിളിക്ക് ചെവി പൊത്തിക്കളയുന്നവൻ

വിളിച്ചപേക്ഷിക്കുമ്പോൾ തനിക്കും ഉത്തരം ലഭിക്കുകയില്ല.

14 രഹസ്യത്തിൽ കൊടുക്കുന്ന സമ്മാനം കോപത്തെയും

മടിയിൽ കൊണ്ടുവരുന്ന കോഴ ഉഗ്രകോപത്തെയും ശമിപ്പിക്കുന്നു.

15 ന്യായം പ്രവർത്തിക്കുന്നത് നീതിമാന് സന്തോഷവും

ദുഷ്പ്രവൃത്തിക്കാർക്ക് ഭയങ്കരവും ആകുന്നു.

16 വിവേകമാർഗ്ഗം വിട്ടുനടക്കുന്നവൻ

മൃതന്മാരുടെ കൂട്ടത്തിൽ വിശ്രമിക്കും.

17 ഉല്ലാസപ്രിയൻ ദരിദ്രനായിത്തീരും;

വീഞ്ഞും തൈലവും പ്രിയപ്പെടുന്നവൻ ധനവാനാകുകയില്ല.

18 ദുഷ്ടൻ നീതിമാന് മറുവിലയാകും;

അവിശ്വസ്തൻ നേരുള്ളവർക്ക് പകരമായിത്തീരും.

19 ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടി പാർക്കുന്നതിലും

നിർജ്ജനപ്രദേശത്ത് പോയി പാർക്കുന്നത് നല്ലത്.

20 ജ്ഞാനിയുടെ പാർപ്പിടത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ട്;

മൂഢൻ അവയെ ദുരുപയോഗം ചെയ്തുകളയുന്നു.

21 നീതിയും ദയയും പിന്തുടരുന്നവൻ

ജീവനും നീതിയും മാനവും കണ്ടെത്തും.

22 ജ്ഞാനി വീരന്മാരുടെ പട്ടണത്തിൽ കയറുകയും

അതിന്‍റെ ആശ്രയമായ കോട്ട ഇടിച്ചുകളയുകയും ചെയ്യുന്നു.

23 വായും നാവും സൂക്ഷിക്കുന്നവൻ

തന്‍റെ പ്രാണനെ കഷ്ടങ്ങളിൽനിന്ന് സൂക്ഷിക്കുന്നു.

24 നിഗളവും ഗർവ്വവും ഉള്ളവന് പരിഹാസി എന്നു പേരാകുന്നു;

അവൻ ഗർവ്വത്തിന്‍റെ അഹങ്കാരത്തോടെ പ്രവർത്തിക്കുന്നു.

25 മടിയന്‍റെ കൊതി അവന് മരണകാരണം;

വേലചെയ്യുവാൻ അവന്‍റെ കൈകൾ മടിക്കുന്നുവല്ലോ.

26 ചിലർ നിത്യവും അത്യാഗ്രഹത്തോടെ ഇരിക്കുന്നു;

എന്നാൽ നീതിമാൻ ലോഭിക്കാതെ കൊടുത്തുകൊണ്ടിരിക്കുന്നു.

27 ദുഷ്ടന്മാരുടെ യാഗം വെറുപ്പാകുന്നു;

അവൻ ദുഷ്ടതാത്പര്യത്തോടെ അത് അർപ്പിച്ചാൽ എത്ര അധികം!

28 കള്ളസ്സാക്ഷി നശിച്ചുപോകും;

ശ്രദ്ധിച്ചുകേൾക്കുന്നവന് എപ്പോഴും സംസാരിക്കാം.

29 ദുഷ്ടൻ മുഖധാർഷ്ട്യം കാണിക്കുന്നു;

നേരുള്ളവൻ തന്‍റെ വഴി നന്നാക്കുന്നു.

30 യഹോവയ്ക്കെതിരെ ജ്ഞാനവുമില്ല,

ബുദ്ധിയുമില്ല, ആലോചനയുമില്ല.

31 കുതിരയെ യുദ്ധദിവസത്തേക്ക് ചമയിക്കുന്നു;

ജയം യഹോവയിൽനിന്ന് വരുന്നു.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-