10 സാമർത്ഥ്യമുള്ള ഭാര്യയെ ആർക്ക് കിട്ടും?
അവളുടെ വില മുത്തുകളിലും ഏറിയത്.
11 ഭർത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു;
അവന്റെ ലാഭത്തിന് ഒരു കുറവുമില്ല.
12 അവൾ തന്റെ ആയുഷ്ക്കാലമൊക്കെയും
അവന് തിന്മയല്ല നന്മ തന്നെ ചെയ്യുന്നു.
13 അവൾ ആട്ടുരോമവും ചണവും സമ്പാദിച്ച്
താത്പര്യത്തോടെ സ്വന്തം കൈകൊണ്ട് വേലചെയ്യുന്നു.
14 അവൾ കച്ചവടക്കപ്പൽപോലെയാകുന്നു;
ദൂരത്തുനിന്ന് ആഹാരം കൊണ്ടുവരുന്നു.
15 അവൾ അതിരാവിലെ എഴുന്നേറ്റ്, വീട്ടിലുള്ളവർക്ക് ആഹാരവും
വേലക്കാരികൾക്ക് ഓഹരിയും കൊടുക്കുന്നു.
16 അവൾ ഒരു നിലത്തിന്മേൽ ദൃഷ്ടിവച്ച് അത് വാങ്ങുന്നു;
സമ്പാദ്യം കൊണ്ടു അവൾ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കുന്നു.
17 അവൾ ബലംകൊണ്ട് അരമുറുക്കുകയും
ഭുജങ്ങളെ ശക്തീകരിക്കുകയും ചെയ്യുന്നു.
18 തന്റെ വ്യാപാരം ആദായമുള്ളതെന്ന് അവൾ അറിയുന്നു;
അവളുടെ വിളക്ക് രാത്രിയിൽ കെട്ടുപോകുന്നതുമില്ല.
19 അവൾ നെയ്ത്തുദണ്ഡിന് കൈ നീട്ടുന്നു;
അവളുടെ വിരൽ തക്ലിയും ചർക്കയും ഉപയോഗിച്ചു നൂൽ നൂല്ക്കുന്നു.
20 അവൾ തന്റെ കൈ എളിയവർക്കുവേണ്ടി തുറക്കുന്നു;
ദരിദ്രന്മാരുടെ അടുക്കലേക്ക് കൈ നീട്ടുന്നു.