Publicidade

Jó 11

1 അതിന്നു നയമാത്യനായ സോഫർ ഉത്തരം പറഞ്ഞതെന്തെന്നാൽ:

2 വാഗ്ബാഹുല്യത്തിന്നു ഉത്തരം പറയേണ്ടയോ?

വിടുവായൻ നീതിമാനായിരിക്കുമോ?

3 നിന്റെ വായ്പട കേട്ടിട്ടു പുരുഷന്മാർ മിണ്ടാതിരിക്കുമോ?

നീ പരിഹസിക്കുമ്പോൾ നിന്നെ ലജ്ജിപ്പിപ്പാൻ ആരുമില്ലയോ?

4 എന്റെ ഉപദേശം നിർമ്മലം എന്നും

തൃക്കണ്ണിന്നു ഞാൻ വെടിപ്പുള്ളവൻ എന്നും നീ പറഞ്ഞുവല്ലോ.

5 അയ്യോ ദൈവം അരുളിച്ചെയ്കയും

നിന്റെ നേരെ അധരം തുറക്കയും

6 ജ്ഞാനമർമ്മങ്ങൾ വിവിധ സാഫല്യമുള്ളവ

എന്നു നിന്നെ ഗ്രഹിപ്പിക്കയും ചെയ്തു എങ്കിൽ!

അപ്പോൾ നിന്റെ അകൃത്യം ഓരോന്നും

ദൈവം ക്ഷമിച്ചിരിക്കുന്നു എന്നു നീ അറിയുമായിരുന്നു.

7 ദൈവത്തിന്റെ ആഗാധതത്വം നിനക്കു ഗ്രഹിക്കാമോ?

സർവ്വശക്തന്റെ സമ്പൂർത്തി നിനക്കു മനസ്സിലാകുമോ?

8 അതു ആകാശത്തോളം ഉയരമുള്ളതു; നീ എന്തു ചെയ്യും;

അതു പാതാളത്തെക്കാൾ അഗാധമായതു; നിനക്കെന്തറിയാം?

9 അതിന്റെ പരിമാണം ഭൂമിയെക്കാൾ നീളവും

സമുദ്രത്തെക്കാൾ വീതിയും ഉള്ളതു.

10 അവൻ കടന്നുവന്നു ബന്ധിക്കയും

വിസ്താരസഭയെ കൂട്ടുകയും ചെയ്താൽ അവനെ തടുക്കുന്നതു ആർ?

11 അവൻ നിസ്സാരന്മാരെ അറിയുന്നുവല്ലോ;

ദൃഷ്ടിവെക്കാതെ തന്നേ അവൻ ദ്രോഹം കാണുന്നു.

12 പൊണ്ണനായവനും ബുദ്ധിപ്രാപിക്കും;

കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കും;

13 നീ നിന്റെ ഹൃദയത്തെ സ്ഥിരമാക്കി

അവങ്കലേക്കു കൈമലർത്തുമ്പോൾ

14 നിന്റെ കയ്യിൽ ദ്രോഹം ഉണ്ടെങ്കിൽ അതിനെ അകറ്റുക;

നീതികേടു നിന്റെ കൂടാരങ്ങളിൽ പാർപ്പിക്കരുതു.

15 അപ്പോൾ നീ കളങ്കംകൂടാതെ മുഖം ഉയർത്തും;

നീ ഉറെച്ചുനില്ക്കും; ഭയപ്പെടുകയുമില്ല.

16 അതേ, നീ കഷ്ടത മറക്കും;

ഒഴുകിപ്പോയ വെള്ളംപോലെ അതിനെ ഓർക്കും.

17 നിന്റെ ആയുസ്സു മദ്ധ്യാഹ്നത്തെക്കാൾ പ്രകാശിക്കും;

ഇരുൾ പ്രഭാതംപോലെയാകും.

18 പ്രത്യാശയുള്ളതുകൊണ്ടു നീ നിർഭയനായിരിക്കും;

നീ ചുറ്റും നോക്കി സ്വൈരമായി വസിക്കും;

19 നീ കിടക്കും; ആരും നിന്നെ ഭയപ്പെടുത്തുകയില്ല;

പലരും നിന്റെ മമത അന്വേഷിക്കും.

20 എന്നാൽ ദുഷ്ടന്മാരുടെ കണ്ണു മങ്ങിപ്പോകും;

ശരണം അവർക്കു പോയ്പോകും;

പ്രാണനെ വിടുന്നതത്രേ അവർക്കുള്ള പ്രത്യാശ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-