Publicidade

Jó 24

1 സർവ്വശക്തൻ ശിക്ഷാസമയങ്ങളെ നിയമിക്കാത്തതും

അവന്റെ ഭക്തന്മാർ അവന്റെ വിസ്താര ദിവസങ്ങളെ കാണാതിരിക്കുന്നതും എന്തു?

2 ചിലർ അതിരുകളെ മാറ്റുന്നു;

ചിലർ ആട്ടിൻ കൂട്ടത്തെ കവർന്നു കൊണ്ടുപോയി മേയ്ക്കുന്നു.

3 ചിലർ അനാഥന്മാരുടെ കഴുതയെ കൊണ്ടുപൊയ്ക്കളയുന്നു;

ചിലർ വിധവയുടെ കാളയെ പണയംവാങ്ങുന്നു.

4 ചിലർ സാധുക്കളെ വഴി തെറ്റിക്കുന്നു;

ദേശത്തെ എളിയവർ ഒരുപോലെ ഒളിച്ചുകൊള്ളുന്നു.

5 അവർ മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ

ഇര തേടി വേലെക്കു പുറപ്പെടുന്നു;

ശൂന്യപ്രദേശം മക്കൾക്കു വേണ്ടി അവർക്കു ആഹാരം.

6 അവർ വയലിൽ അന്യന്റെ പയർ പറിക്കുന്നു;

ദുഷ്ടന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പെറുക്കുന്നു.

7 അവർ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു;

കുളിരിൽ അവർക്കു പുതപ്പും ഇല്ല.

8 അവർ മലകളിൽ മഴ നനയുന്നു;

മറവിടം ഇല്ലായ്കയാൽ അവർ പാറയെ ആശ്രയിക്കുന്നു.

9 ചിലർ മുലകുടിക്കുന്ന അനാഥകുട്ടികളെ അപഹരിക്കുന്നു;

ചിലർ ദരിദ്രനോടു പണയം വാങ്ങുന്നു.

10 അവർ വസ്ത്രം കൂടാതെ നഗ്നരായി നടക്കുന്നു;

പട്ടിണി കിടന്നുകൊണ്ടു കറ്റ ചുമക്കുന്നു.

11 അന്യരുടെ മതിലുകൾക്കകത്തു അവർ ചക്കാട്ടുന്നു;

മുന്തിരിച്ചക്കു ചവിട്ടുകയും ദാഹിച്ചിരിക്കയും ചെയ്യുന്നു.

12 പട്ടണത്തിൽ ആളുകൾ ഞരങ്ങുന്നു;

പട്ടുപോയവരുടെ പ്രാണൻ നിലവിളിക്കുന്നു;

ദൈവത്തിന്നോ അതിൽ നീരസം തോന്നുന്നില്ല.

13 ഇവർ വെളിച്ചത്തോടു മത്സരിക്കുന്നു;

അതിന്റെ വഴികളെ അറിയുന്നില്ല;

അതിന്റെ പാതകളിൽ നടക്കുന്നതുമില്ല. 14 കൊലപാതകൻ രാവിലെ എഴുന്നേല്ക്കുന്നു;

ദരിദ്രനെയും എളിയവനെയും കൊല്ലുന്നു;

രാത്രിയിൽ കള്ളനായി നടക്കുന്നു.

15 വ്യഭിചാരിയുടെ കണ്ണു അസ്തമാനം കാത്തിരിക്കുന്നു;

അവൻ മുഖം മറെച്ചു നടന്നു

ഒരു കണ്ണും എന്നെ കാണുകയില്ല എന്നു പറയുന്നു.

16 ചിലർ ഇരുട്ടത്തു വീടു തുരന്നു കയറുന്നു;

പകൽ അവർ വാതിൽ അടെച്ചു പാർക്കുന്നു;

വെളിച്ചത്തു ഇറങ്ങുന്നതുമില്ല. 17 പ്രഭാതം അവർക്കൊക്കെയും അന്ധതമസ്സു തന്നേ;

അന്ധതമസ്സിന്റെ ഘോരത്വങ്ങൾ അവർക്കു പരിചയമുണ്ടല്ലോ.

18 വെള്ളത്തിന്മേൽ അവർ വേഗത്തിൽ പൊയ്പോകുന്നു;

അവരുടെ ഓഹരി ഭൂമിയിൽ ശപിക്കപ്പെട്ടിരിക്കുന്നു;

മുന്തിരിത്തോട്ടങ്ങളുടെ വഴിക്കു അവർ തിരിയുന്നില്ല.

19 ഹിമജലം വരൾച്ചെക്കും ഉഷ്ണത്തിന്നും

പാപം ചെയ്തവൻ പാതാളത്തിന്നും ഇരയാകുന്നു.

20 ഗർഭപാത്രം അവനെ മറന്നുകളയും;

കൃമി അവനെ തിന്നു രസിക്കും;

പിന്നെ ആരും അവനെ ഓർക്കയില്ല;

നീതികേടു ഒരു വൃക്ഷംപോലെ തകർന്നു പോകും.

21 പ്രസവിക്കാത്ത മച്ചിയെ അവൻ വിഴുങ്ങിക്കളയുന്നു;

വിധവെക്കു നന്മ ചെയ്യുന്നതുമില്ല.

22 അവൻ തന്റെ ശക്തിയാൽ നിഷ്കണ്ടകന്മാരെ നിലനില്ക്കുമാറാക്കുന്നു;

ജീവനെക്കുറിച്ചു നിരാശപ്പെട്ടിരിക്കെ അവർ എഴുന്നേല്ക്കുന്നു.

23 അവൻ അവർക്കു നിർഭയവാസം നല്കുന്നു; അവർ ഉറെച്ചുനില്ക്കുന്നു;

എങ്കിലും അവന്റെ ദൃഷ്ടി അവരുടെ വഴികളിന്മേൽ ഉണ്ടു.

24 അവർ ഉയർന്നിരിക്കുന്നു; കുറെകഴിഞ്ഞിട്ടോ അവർ ഇല്ല;

അവരെ താഴ്ത്തി മറ്റെല്ലാവരെയുംപോലെ നീക്കിക്കളയുന്നു;

കതിരുകളുടെ തലപോലെ അവരെ അറുക്കുന്നു.

25 ഇങ്ങനെയല്ലെങ്കിൽ എന്നെ കള്ളനാക്കുകയും

എന്റെ വാക്കു ഖണ്ഡിക്കയും ചെയ്യുന്നവൻ ആർ?

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-