Publicidade

Jó 13

1 എന്റെ കണ്ണു ഇതൊക്കെയും കണ്ടു;

എന്റെ ചെവി അതു കേട്ടു ഗ്രഹിച്ചിരിക്കുന്നു.

2 നിങ്ങൾ അറിയുന്നതു ഞാനും അറിയുന്നു;

ഞാൻ നിങ്ങളെക്കാൾ അധമനല്ല.

3 സർവ്വശക്തനോടു ഞാൻ സംസാരിപ്പാൻ ഭാവിക്കുന്നു;

ദൈവത്തോടു വാദിപ്പാൻ ഞാൻ ആഗ്രഹിക്കുന്നു.

4 നിങ്ങളോ ഭോഷ്കു കെട്ടിയുണ്ടാക്കുന്നവർ;

നിങ്ങളെല്ലാവരും പൊട്ടുവൈദ്യന്മാർ തന്നേ.

5 നിങ്ങൾ അശേഷം മിണ്ടാതിരുന്നാൽ കൊള്ളാം;

അതു നിങ്ങൾക്കു ജ്ഞാനമായിരിക്കും.

6 എന്റെ ന്യായവാദം കേട്ടുകൊൾവിൻ;

എന്റെ അധരങ്ങളുടെ വ്യവഹാരം ശ്രദ്ധിപ്പിൻ.

7 നിങ്ങൾ ദൈവത്തിന്നു വേണ്ടി നീതികേടു സംസാരിക്കുന്നുവോ?

അവന്നു വേണ്ടി വ്യാജം പറയുന്നുവോ?

8 അവന്റെ പക്ഷം പിടിക്കുന്നുവോ?

ദൈവത്തിന്നു വേണ്ടി വാദിക്കുന്നുവോ?

9 അവൻ നിങ്ങളെ പരിശോധിച്ചാൽ നന്നായി കാണുമോ?

മർത്യനെ തോല്പിക്കുമ്പോലെ നിങ്ങൾ അവനെ തോല്പിക്കുമോ?

10 ഗൂഢമായി മുഖദാക്ഷിണ്യം കാണിച്ചാൽ

അവൻ നിങ്ങളെ ശാസിക്കും നിശ്ചയം.

11 അവന്റെ മഹിമ നിങ്ങളെ ഭയപ്പെടുത്തുകയില്ലയോ?

അവന്റെ ഭീതി നിങ്ങളുടെ മേൽ വീഴുകയില്ലയോ?

12 നിങ്ങളുടെ ജ്ഞാപകവാക്യങ്ങൾ ഭസ്മവാക്യങ്ങളത്രേ;

നിങ്ങളുടെ കോട്ടകൾ മൺകോട്ടകൾ തന്നേ.

13 നിങ്ങൾ മണ്ടാതിരിപ്പിൻ; ഞാൻ പറഞ്ഞുകൊള്ളട്ടെ;

പിന്നെ എനിക്കു വരുന്നതു വരട്ടെ.

14 ഞാൻ എന്റെ മാംസത്തെ പല്ലുകൊണ്ടു കടിച്ചുപിടിക്കുന്നതും

എന്റെ ജീവനെ ഉപേക്ഷിച്ചുകളയുന്നതും എന്തിന്നു.

15 അവൻ എന്നെ കൊന്നാലും ഞാൻ അവനെത്തന്നേ കാത്തിരിക്കും;

ഞാൻ എന്റെ നടപ്പു അവന്റെ മുമ്പാകെ തെളിയിക്കും.

16 വഷളൻ അവന്റെ സന്നിധിയിൽ വരികയില്ല

എന്നുള്ളതു തന്നേ എനിക്കൊരു രക്ഷയാകും.

17 എന്റെ വാക്കു ശ്രദ്ധയോടെ കേൾപ്പിൻ;

ഞാൻ പ്രസ്താവിക്കുന്നതു നിങ്ങളുടെ ചെവിയിൽ കടക്കട്ടെ;

18 ഇതാ, ഞാൻ എന്റെ ന്യായങ്ങളെ ഒരുക്കിയിരിക്കുന്നു.

ഞാൻ നീതീകരിക്കപ്പെടും എന്നു ഞാൻ അറിയുന്നു.

19 എന്നോടു വാദിപ്പാൻ തുനിയുന്നതാർ?

ഞാൻ ഇപ്പോൾ മണ്ടാതിരുന്നു എന്റെ പ്രാണൻ വിട്ടുപോകും.

20 രണ്ടു കാര്യം മാത്രം എന്നോടു ചെയ്യരുതേ;

എന്നാൽ ഞാൻ നിന്റെ സന്നിധി വിട്ടു ഒളിക്കയില്ല.

21 നിന്റെ കൈ എങ്കൽനിന്നു പിൻവലിക്കേണമേ;

നിന്റെ ഘോരത്വം എന്നെ ഭ്രമിപ്പിക്കരുതേ.

22 പിന്നെ നീ വിളിച്ചാലും; ഞാൻ ഉത്തരം പറയും;

അല്ലെങ്കിൽ ഞാൻ സംസാരിക്കാം; നീ ഉത്തരം അരുളേണമേ.

23 എന്റെ അകൃത്യങ്ങളും പാപങ്ങളും എത്ര?

എന്റെ അതിക്രമവും പാപവും എന്നെ ഗ്രഹിപ്പിക്കേണമേ.

24 തിരുമുഖം മറെച്ചുകൊള്ളുന്നതും

എന്നെ ശത്രുവായി വിചാരിക്കുന്നതും എന്തിന്നു?

25 പാറിപ്പോകുന്ന ഇലയെ നീ പേടിപ്പിക്കുമോ?

ഉണങ്ങിയ താളടിയെ പിന്തുടരുമോ?

26 കൈപ്പായുള്ളതു നീ എനിക്കു എഴുതിവെച്ചു

എന്റെ യൗവനത്തിലെ അകൃത്യങ്ങൾ എന്നെ അനുഭവിക്കുമാറാക്കുന്നു.

27 എന്റെ കാൽ നീ ആമത്തിൽ ഇട്ടു;

എന്റെ നടപ്പൊക്കെയും കുറിച്ചുവെക്കുന്നു.

എന്റെ കാലടികളുടെ ചുറ്റും വര വരെക്കുന്നു.

28 ഇജ്ജനം ചീഞ്ഞഴുകിയ വസ്ത്രംപോലെയും

പുഴു അരിച്ച വസ്ത്രംപോലെയും ഇരിക്കുന്നു.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-