1 യിസ്രായേൽ രാജാവായിരുന്ന ദാവീദിന്റെ മകനായ ശലോമോന്റെ സദൃശവാക്യങ്ങൾ.
ആമുഖം
2 ജ്ഞാനവും പ്രബോധനവും പ്രാപിക്കുവാനും
വിവേകവചനങ്ങളെ ഗ്രഹിക്കുവാനും
3 പരിജ്ഞാനം, നീതി, ന്യായം, സത്യം
എന്നിവയ്ക്കായി പ്രബോധനം ലഭിക്കുവാനും
4 അല്പബുദ്ധികൾക്ക് സൂക്ഷ്മബുദ്ധിയും
ബാലന് പരിജ്ഞാനവും വകതിരിവും നല്കുവാനും
5 ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപിക്കുവാനും,
ബുദ്ധിമാൻ സദുപദേശം സമ്പാദിക്കുവാനും
6 സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും
ജ്ഞാനികളുടെ മൊഴികളും കടങ്കഥകളും ഗ്രഹിക്കുവാനും അവ ഉപകരിക്കുന്നു.
7 യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു;
ഭോഷന്മാർ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.