1 കൂട്ടംവിട്ടു നടക്കുന്നവൻ സ്വന്തം താത്പര്യം അന്വേഷിക്കുന്നു;
സകലജ്ഞാനത്തോടും അവൻ കയർക്കുന്നു.
2 തന്റെ മനസ്സ് വെളിപ്പെടുത്തുന്നതിൽ അല്ലാതെ
മൂഢന് വിവേകത്തിൽ താത്പര്യമില്ല.
3 ദുഷ്ടനോടുകൂടി അപമാനവും
ദുഷ്ക്കീർത്തിയോടുകൂടി നിന്ദയും വരുന്നു.
4 മനുഷ്യന്റെ വായിലെ വാക്ക് ആഴമുള്ള വെള്ളവും
ജ്ഞാനത്തിന്റെ ഉറവ് ഒഴുക്കുള്ള തോടും ആകുന്നു.
5 നീതിമാനെ ന്യായവിസ്താരത്തിൽ തോല്പിക്കേണ്ടതിന്
ദുഷ്ടന്റെ പക്ഷം പിടിക്കുന്നത് നല്ലതല്ല.
6 മൂഢന്റെ അധരങ്ങൾ വഴക്കിന് ഇടയാക്കുന്നു;
അവന്റെ വായ് തല്ല് വിളിച്ചുവരുത്തുന്നു.
7 മൂഢന്റെ വായ് അവന് നാശം;
അവന്റെ അധരങ്ങൾ അവന്റെ പ്രാണന് കെണി.
8 ഏഷണിക്കാരന്റെ വാക്ക് സ്വാദുഭോജനംപോലെയിരിക്കുന്നു;
അത് ശരീരത്തിന്റെ ഉള്ളറകളിലേക്ക് ചെല്ലുന്നു.
9 വേലയിൽ മടിയനായവൻ
മുടിയന്റെ സഹോദരൻ.
10 യഹോവയുടെ നാമം ബലമുള്ള ഗോപുരം;
നീതിമാൻ അതിലേക്ക് ഓടിച്ചെന്ന് അഭയം പ്രാപിക്കുന്നു.
11 ധനവാന് തന്റെ സമ്പത്ത് അവന് ഉറപ്പുള്ള പട്ടണം;
അത് അവന് ഉയർന്ന മതിൽ ആയിത്തോന്നുന്നു.
12 നാശത്തിന് മുമ്പ് മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു;
മാനത്തിന് മുമ്പെ താഴ്മ.
13 കേൾക്കുന്നതിനു മുമ്പ് ഉത്തരം പറയുന്നവന്
അത് ഭോഷത്തവും ലജ്ജയും ആയിത്തീരുന്നു.
14 പുരുഷന്റെ ധീരത രോഗത്തിൽ അവന് സഹിഷ്ണത നൽകുന്നു;
തകർന്ന മനസ്സിനെയോ ആർക്ക് സഹിക്കാം?