Publicidade

Isaías 18

കൂശിനെക്കുറിച്ചുള്ള പ്രവാചകം

1 അയ്യോ, കൂശിലെ നദികൾക്കരികിൽ

ചിറകുകൾ ഉരയ്ക്കുന്നതുമായ ദേശമേ!

2 കടൽവഴിയായി വെള്ളത്തിന്മേൽ ഞാങ്ങണകൊണ്ടുള്ള തോണികളിൽ

ദൂതന്മാരെ അയയ്ക്കുന്നതുമായ ദേശമേ!

ശീഘ്രദൂതന്മാരേ, നിങ്ങൾ ദീർഘകായന്മാരും

മൃദുചർമ്മികളുമായ ജനതയുടെ അടുക്കൽ,

ആരംഭംമുതൽ ഇന്നുവരെ

ഭയങ്കരമായിരിക്കുന്ന ജാതിയുടെ അടുക്കൽ,

അളക്കുന്നതും ചവിട്ടിക്കളയുന്നതും

നദികൾ ദേശത്തെ വിഭാഗിക്കുന്നതുമായ

ജനതയുടെ അടുക്കൽ തന്നെ ചെല്ലുവിൻ.

3 ഭൂതലത്തിലെ സർവ്വനിവാസികളും

ഭൂമിയിൽ വസിക്കുന്നവരും ആയുള്ളവരേ,

പർവ്വതത്തിന്മേൽ കൊടി ഉയർത്തുമ്പോൾ,

നിങ്ങൾ നോക്കുവിൻ;

കാഹളം ഊതുമ്പോൾ കേൾക്കുവിൻ.

4 യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു:

"വെയിൽ തെളിഞ്ഞു മൂക്കുമ്പോൾ,

കൊയ്ത്തുകാലത്തെ ഉഷ്ണത്തിൽ

മേഘം മഞ്ഞു പൊഴിക്കുമ്പോൾ,

ഞാൻ എന്‍റെ നിവാസത്തിൽ

സ്വസ്ഥമായി നോക്കിക്കൊണ്ടിരിക്കും."

5 കൊയ്ത്തിനു മുമ്പ്, മൊട്ടിട്ടു കഴിഞ്ഞു,

പൂവ് പൊഴിഞ്ഞു, മുന്തിരിങ്ങാ വിളയുമ്പോൾ,

അവൻ അരിവാൾകൊണ്ടു വള്ളി മുറിച്ചു

ശാഖകൾ ചെത്തിക്കളയും.

6 അതെല്ലാം മലയിലെ കഴുകനും

ഭൂമിയിലെ മൃഗത്തിനും ഇട്ടുകളയും;

കഴുകൻ അതുകൊണ്ട് വേനൽ കഴിക്കും;

ഭൂമിയിലെ സകലമൃഗവും

അതുകൊണ്ട് ശൈത്യകാലം കഴിക്കും.

7 ആ കാലത്ത് ദീർഘകായന്മാരും മൃദുചർമ്മികളും ആയ ജനം,

ആരംഭംമുതൽ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജനം,

അളക്കുന്നതും ചവിട്ടിക്കളയുന്നതും

നദികൾ ദേശത്തെ വിഭാഗിക്കുന്നതുമായ ജനത തന്നെ,

സൈന്യങ്ങളുടെ യഹോവയുടെ നാമമുള്ള സ്ഥലമായ സീയോൻ പർവ്വതത്തിലേക്കു

സൈന്യങ്ങളുടെ യഹോവയ്ക്കു തിരുമുല്‍ക്കാഴ്ച കൊണ്ടുവരും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-