Publicidade

Isaías 34

രാഷ്ട്രങ്ങൾക്കെതിരേയുള്ള ന്യായവിധി

1 ജനതകളേ, അടുത്തുവന്നു കേൾക്കുവിൻ;

വംശങ്ങളേ, ശ്രദ്ധതരുവിൻ;

ഭൂമിയും അതിന്‍റെ നിറവും

ഭൂതലവും അതിൽ മുളയ്ക്കുന്ന സകലവും കേൾക്കട്ടെ.

2 യഹോവയ്ക്കു സകലജനതകളോടും കോപവും

അവരുടെ സർവ്വസൈന്യത്തോടും ക്രോധവും ഉണ്ട്;

അവൻ അവരെ ശപഥാർപ്പിതമായി കൊലയ്ക്ക് ഏല്പിച്ചിരിക്കുന്നു.

3 അവരുടെ കൊല്ലപ്പെട്ടവരെ എറിഞ്ഞുകളയും;

അവരുടെ ശവങ്ങളിൽനിന്നു നാറ്റം പുറപ്പെടും;

അവരുടെ രക്തംകൊണ്ടു മലകൾ ഉരുകിപ്പോകും.

4 ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും;

ആകാശവും ഒരു ചുരുൾപോലെ ചുരുണ്ടുപോകും;

അതിലെ സൈന്യമെല്ലാം മുന്തിരിവള്ളിയുടെ ഇല വാടി പൊഴിയുന്നതുപോലെയും

അത്തിവൃക്ഷത്തിന്‍റെ കായ് വാടി പൊഴിയുന്നതുപോലെയും പൊഴിഞ്ഞുപോകും.

5 എന്‍റെ വാൾ ആകാശത്തിൽ ലഹരിപിടിച്ചിരിക്കുന്നു;

അത് ഏദോമിന്മേലും എന്‍റെ ശപഥാർപ്പിതജനത്തിന്മേലും

ന്യായവിധിക്കായി ഇറങ്ങിവരും.

6 യഹോവയുടെ വാൾ രക്തം പുരണ്ടും കൊഴുപ്പു പൊതിഞ്ഞും ഇരിക്കുന്നു;

കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തംകൊണ്ടും

ആട്ടുകൊറ്റന്മാരുടെ വൃക്കകളുടെ കൊഴുപ്പുംകൊണ്ടും തന്നെ;

യഹോവയ്ക്കു ബൊസ്ര പട്ടണത്തില്‍ ഒരു യാഗവും

ഏദോംദേശത്ത് ഒരു മഹാസംഹാരവും ഉണ്ട്.

7 അവയോടുകൂടി കാട്ടുപോത്തുകളും

കാളകളോടുകൂടി മൂരികളും വീഴും;

അവരുടെ ദേശം രക്തം കുടിച്ചു ലഹരിപിടിക്കും;

അവരുടെ നിലം കൊഴുപ്പുകൊണ്ടു നിറഞ്ഞിരിക്കും.

8 അത് യഹോവ പ്രതികാരം നടത്തുന്ന ദിവസവും

സീയോൻ്റെ വ്യവഹാരത്തിൽ പകരംവീട്ടുന്ന വർഷവും ആകുന്നു.

9 ഏദോമിന്‍റെ തോടുകൾ കീലായും മണ്ണ് ഗന്ധകമായും

നിലം കത്തുന്ന കീലായും ഭവിക്കും.

10 രാവും പകലും അത് കെടുകയില്ല;

അതിന്‍റെ പുക സദാകാലം പൊങ്ങിക്കൊണ്ടിരിക്കും;

തലമുറതലമുറയായി അത് ശൂന്യമായി കിടക്കും;

ഒരുത്തനും ഒരുനാളും അതിൽകൂടി കടന്നുപോവുകയുമില്ല.

11 വേഴാമ്പലും മുള്ളൻപന്നിയും അതിനെ കൈവശമാക്കും;

മൂങ്ങയും മലങ്കാക്കയും അതിൽ പാർക്കും;

അവൻ അതിന്മേൽ പാഴിന്‍റെ നൂലും

ശൂന്യത്തിന്‍റെ തൂക്കുകട്ടിയും പിടിക്കും.

12 അതിലെ കുലീനന്മാർ ആരും രാജത്വം ഘോഷിക്കുകയില്ല;

അതിലെ പ്രഭുക്കന്മാർ എല്ലാവരും ഒന്നുമില്ലാതെയായിപ്പോകും.

13 അതിന്‍റെ അരമനകളിൽ മുള്ളും

അതിന്‍റെ കോട്ടകളിൽ തൂവയും ഞെരിഞ്ഞിലും മുളയ്ക്കും;

അത് കുറുക്കന്മാർക്കു പാർപ്പിടവും

ഒട്ടകപ്പക്ഷികൾക്കു താവളവും ആകും.

14 മരുഭൂമിയിലെ വന്യമൃഗങ്ങളും ചെന്നായ്ക്കളും തമ്മിൽ എതിർപ്പെടും;

വനഭൂതം വനഭൂതത്തെ വിളിക്കും;

അവിടെ വേതാളം കിടക്കുകയും

വിശ്രമം പ്രാപിക്കുകയും ചെയ്യും.

15 അവിടെ മൂങ്ങ കൂടുണ്ടാക്കി മുട്ടയിട്ടു വിരിയിച്ചു

കുഞ്ഞുങ്ങളെ തന്‍റെ നിഴലിൻ കീഴിൽ ചേർത്തുകൊള്ളും;

അവിടെ പരുന്തുകൾ അതതിന്‍റെ ഇണയോടു കൂടും.

16 യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ;

അവയിൽ ഒന്നും കാണാതിരിക്കുകയില്ല;

ഒന്നിനും ഇണ ഇല്ലാതിരിക്കുകയുമില്ല;

അവിടുത്തെ വായല്ലയോ കല്പിച്ചത്;

അവിടുത്തെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയത്.

17 അവിടുന്ന് അവക്കായി ചീട്ടിട്ടു,

അവിടുത്തെ കൈ അതിനെ അവയ്ക്കു ചരടുകൊണ്ടു വിഭാഗിച്ചു കൊടുത്തു;

അവ സദാകാലത്തേക്കും അതിനെ കൈവശമാക്കി

തലമുറതലമുറയായി അതിൽ വസിക്കും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-