Publicidade

Isaías 43

യിസ്രായേലിന്‍റെ രക്ഷകൻ

1 ഇപ്പോഴോ യാക്കോബേ, നിന്നെ സൃഷ്ടിച്ചവനും,

യിസ്രായേലേ, നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

"ഭയപ്പെടേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു;

ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു;

നീ എനിക്കുള്ളവൻ തന്നെ.

2 നീ വെള്ളത്തിൽകൂടി കടക്കുമ്പോൾ ഞാൻ നിന്നോടുകൂടെ ഇരിക്കും;

നീ നദികളിൽകൂടി കടക്കുമ്പോൾ അവ നിന്‍റെ മീതെ കവിയുകയില്ല;

നീ തീയിൽകൂടി നടന്നാൽ വെന്തു പോവുകയില്ല;

അഗ്നിജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല.

3 നിന്‍റെ ദൈവവും യിസ്രായേലിന്‍റെ പരിശുദ്ധനുമായ യഹോവ എന്ന ഞാൻ നിന്‍റെ രക്ഷകൻ;

നിന്‍റെ മറുവിലയായി ഞാൻ മിസ്രയീമിനെയും

നിനക്കു പകരമായി കൂശിനെയും

സെബയെയും കൊടുത്തിരിക്കുന്നു.

4 നീ എനിക്ക് വിലയേറിയവനും മാന്യനും ആയി

ഞാൻ നിന്നെ സ്നേഹിച്ചിരിക്കുകയാൽ

ഞാൻ നിനക്കു പകരം മനുഷ്യരെയും

നിന്‍റെ ജീവന് പകരം ജനതകളെയും കൊടുക്കുന്നു.

5 "ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്;

നിന്‍റെ സന്തതിയെ ഞാൻ കിഴക്കുനിന്ന് വരുത്തുകയും

പടിഞ്ഞാറുനിന്ന് നിന്നെ ശേഖരിക്കുകയും ചെയ്യും.

6 ഞാൻ വടക്കിനോട്: ‘തരിക’ എന്നും

തെക്കിനോട്: ‘തടുത്തുവയ്ക്കരുത്’ എന്നും കല്പിക്കും;

ദൂരത്തുനിന്ന് എന്‍റെ പുത്രന്മാരെയും

ഭൂമിയുടെ അറ്റത്തുനിന്ന് എന്‍റെ പുത്രിമാരെയും

7 എന്‍റെ നാമത്തിൽ വിളിച്ചും

എന്‍റെ മഹത്ത്വത്തിനായി സൃഷ്ടിച്ചു

നിർമ്മിച്ചു ഉണ്ടാക്കിയും ഇരിക്കുന്ന ഏവരെയും

കൊണ്ടുവരുക എന്നു ഞാൻ കല്പിക്കും."

8 കണ്ണുണ്ടായിട്ടും കുരുടന്മാരായും

ചെവിയുണ്ടായിട്ടും ചെകിടന്മാരായും ഇരിക്കുന്ന

ജനത്തെ പുറപ്പെടുവിച്ചു കൊണ്ടുവരുവിൻ.

9 സകലജനതകളും ഒന്നിച്ചുകൂടട്ടെ,

വംശങ്ങൾ ചേർന്നുവരട്ടെ;

അവരിൽ ആര്‍ ഇതു പ്രസ്താവിക്കുകയും,

പണ്ടു പ്രസ്താവിച്ചതു കേൾപ്പിച്ചുതരുകയും ചെയ്യുന്നു?

അവർ നീതീകരിക്കപ്പെടേണ്ടതിന് സാക്ഷികളെ കൊണ്ടുവരട്ടെ;

അവർ കേട്ടിട്ടു "സത്യം തന്നെ" എന്നു പറയട്ടെ.

10 "നിങ്ങൾ അറിഞ്ഞ് എന്നെ വിശ്വസിക്കുകയും

ഞാൻ ആകുന്നു എന്നു ഗ്രഹിക്കുകയും ചെയ്യേണ്ടതിന്

നിങ്ങൾ എന്‍റെ സാക്ഷികളും

ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്‍റെ ദാസനും ആകുന്നു" എന്നു യഹോവയുടെ അരുളപ്പാടു:

"എനിക്കുമുമ്പ് ഒരു ദൈവവും ഉണ്ടായിട്ടില്ല,

എന്‍റെ ശേഷം ഉണ്ടാവുകയുമില്ല.

11 ഞാൻ, ഞാൻ തന്നെ, യഹോവ;

ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.

12 നിങ്ങളുടെ ഇടയിൽ ഒരു അന്യദേവനല്ല,

ഞാൻ തന്നെ പ്രസ്താവിക്കുകയും രക്ഷിക്കുകയും കേൾപ്പിക്കുകയും ചെയ്തത്;

അതുകൊണ്ട് നിങ്ങൾ എന്‍റെ സാക്ഷികൾ" എന്നു യഹോവയുടെ അരുളപ്പാടു;

"ഞാൻ ദൈവം തന്നെ.

13 ഇന്നും ഞാൻ അനന്യൻ തന്നെ;

എന്‍റെ കൈയിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല;

ഞാൻ പ്രവർത്തിക്കും; ആര്‍ അത് തടുക്കും?"

ബാബേലിൽ നിന്നും വിടുതൽ

14 നിങ്ങളുടെ വീണ്ടെടുപ്പുകാരനും യിസ്രായേലിന്‍റെ പരിശുദ്ധനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

"നിങ്ങളുടെ നിമിത്തം ഞാൻ ബാബേലിലേക്ക് ആളയച്ച്, അവരെ എല്ലാവരെയും, കൽദയരെ തന്നെ, ഓടിപ്പോകുന്നവരായി

അവർ ഘോഷിച്ചുല്ലസിച്ചിരുന്ന കപ്പലുകളിൽ താഴോട്ട് ഓടുമാറാക്കും.

15 ഞാൻ നിങ്ങളുടെ പരിശുദ്ധനായ യഹോവയും യിസ്രായേലിന്‍റെ സ്രഷ്ടാവും

നിങ്ങളുടെ രാജാവും ആകുന്നു."

16 സമുദ്രത്തിൽ വഴിയും

പെരുവെള്ളത്തിൽ പാതയും ഉണ്ടാക്കുകയും

17 രഥം, കുതിര, സൈന്യം, ബലം എന്നിവയെ പുറപ്പെടുവിക്കുകയും ചെയ്യുന്ന

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

"അവർ ഒരുപോലെ കിടക്കുന്നു, എഴുന്നേല്ക്കുകയില്ല;

അവർ കെട്ടുപോകുന്നു; വിളക്കുതിരിപോലെ കെട്ടുപോകുന്നു.

18 മുമ്പുള്ളവയെ നിങ്ങൾ ഓർക്കണ്ടാ;

പണ്ടുള്ളവയെ നിരൂപിക്കുകയും വേണ്ടാ.

19 ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു;

അത് ഇപ്പോൾ ഉത്ഭവിക്കും;

നിങ്ങൾ അത് അറിയുന്നില്ലയോ?

അതേ, ഞാൻ മരുഭൂമിയിൽ ഒരു വഴിയും

നിർജ്ജനപ്രദേശത്തു നദികളും ഉണ്ടാക്കും.

20 ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്‍റെ ജനത്തിനു കുടിക്കുവാൻ കൊടുക്കണ്ടതിന്

ഞാൻ മരുഭൂമിയിൽ വെള്ളവും

നിർജ്ജനപ്രദേശത്തു നദികളും നല്കിയിരിക്കുന്നതുകൊണ്ടു

കാട്ടുമൃഗങ്ങളും കുറുക്കന്മാരും

ഒട്ടകപ്പക്ഷികളും എന്നെ ബഹുമാനിക്കും.

21 ഞാൻ എനിക്കുവേണ്ടി നിർമ്മിച്ചിരിക്കുന്ന ജനം

എന്‍റെ സ്തുതിയെ വിവരിക്കും.

22 എന്നാൽ യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചിട്ടില്ല;

യിസ്രായേലേ, നീ എന്‍റെ നിമിത്തം അദ്ധ്വാനിച്ചിട്ടുമില്ല.

23 നിന്‍റെ ഹോമയാഗങ്ങളുടെ കുഞ്ഞാടുകളെ നീ എനിക്ക് കൊണ്ടുവന്നിട്ടില്ല;

നിന്‍റെ ഹനനയാഗങ്ങളാൽ നീ എന്നെ ബഹുമാനിച്ചിട്ടില്ല;

ഭോജനയാഗങ്ങളാൽ ഞാൻ നിന്നെ ഭാരപ്പെടുത്തിയിട്ടില്ല;

ധൂപനംകൊണ്ടു ഞാൻ നിന്നെ ബദ്ധപ്പെടുത്തിയിട്ടുമില്ല.

24 നീ എനിക്കായി വയമ്പു വാങ്ങിയിട്ടില്ല;

നിന്‍റെ ഹനനയാഗങ്ങളുടെ മേദസ്സുകൊണ്ട് എനിക്ക് തൃപ്തിവരുത്തിയിട്ടുമില്ല;

നിന്‍റെ പാപങ്ങൾകൊണ്ടു നീ എന്നെ ഭാരപ്പെടുത്തുകയും

നിന്‍റെ അകൃത്യങ്ങൾകൊണ്ട് എന്നെ മടുപ്പിക്കുകയും ചെയ്തു.

25 എന്‍റെ നിമിത്തം ഞാൻ, ഞാൻ തന്നെ, നിന്‍റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു;

നിന്‍റെ പാപങ്ങളെ ഞാൻ ഓർക്കുകയുമില്ല.

26 എന്നെ ഓർമിപ്പിക്കുക; നാം തമ്മിൽ വ്യവഹരിക്കുക;

നീ നീതീകരിക്കപ്പെടേണ്ടതിന് വാദിച്ചുകൊള്ളുക.

27 നിന്‍റെ ആദ്യപിതാവ് പാപംചെയ്തു;

നിന്‍റെ മദ്ധ്യസ്ഥന്മാർ എന്നോട് ദ്രോഹം ചെയ്തു.

28 അതുകൊണ്ട് ഞാൻ വിശുദ്ധമന്ദിരത്തിന്‍റെ പ്രഭുക്കന്മാരെ മലിനമാക്കി,

യാക്കോബിനെ ഉന്മൂലനാശത്തിനും,

യിസ്രായേലിനെ നിന്ദയ്ക്കും ഏല്പിച്ചിരിക്കുന്നു."

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-