Publicidade

Isaías 56

സകലരാഷ്ട്രങ്ങൾക്കുമുള്ള അനുഗ്രഹം

1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

"എന്‍റെ രക്ഷ വരുവാനും എന്‍റെ നീതി വെളിപ്പെടുവാനും അടുത്തിരിക്കുകയാൽ

ന്യായം പ്രമാണിച്ചു നീതി പ്രവർത്തിക്കുവിൻ.

2 ശബ്ബത്തിനെ അശുദ്ധമാക്കാതെ പ്രമാണിച്ചു

ദോഷം ചെയ്യാത്തവിധം തന്‍റെ കൈ സൂക്ഷിച്ചുംകൊണ്ട്

ഇതു ചെയ്യുന്ന മർത്യനും

ഇതു മുറുകെ പിടിക്കുന്ന മനുഷ്യനും ഭാഗ്യവാൻ."

3 യഹോവയോടു ചേർന്നിട്ടുള്ള അന്യജാതിക്കാരൻ;

"യഹോവ എന്നെ തന്‍റെ ജനത്തിൽനിന്ന് അശേഷം വേർപെടുത്തും" എന്നു പറയരുത്;

ഷണ്ഡനും: "ഞാൻ ഒരു ഉണങ്ങിയ വൃക്ഷം" എന്നു പറയരുത്.

4 "എന്‍റെ ശബ്ബത്ത് ആചരിക്കുകയും എനിക്ക് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കുകയും

എന്‍റെ നിയമം പ്രമാണിക്കുകയും ചെയ്യുന്ന ഷണ്ഡന്മാരോടു

യഹോവയായ ഞാൻ ഇപ്രകാരം പറയുന്നു:

5 ഞാൻ അവർക്ക് എന്‍റെ ആലയത്തിലും

എന്‍റെ മതിലകങ്ങളിലും പുത്രീപുത്രന്മാരെക്കാൾ വിശേഷമായ ഒരു സ്ഥലവും നാമവും കൊടുക്കും;

ഛേദിക്കപ്പെടാത്ത ഒരു ശാശ്വതനാമം തന്നെ

ഞാൻ അവർക്ക് കൊടുക്കും."

6 യഹോവയെ സേവിച്ച്, അവന്‍റെ നാമത്തെ സ്നേഹിച്ച്,

അവന്‍റെ ദാസന്മാരായിരിക്കേണ്ടതിനു യഹോവയോടു ചേർന്നുവരുന്ന അന്യജാതിക്കാരെ,

"ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കുകയും

എന്‍റെ നിയമം പ്രമാണിച്ചു നടക്കുകയും ചെയ്യുന്നവരെ

എല്ലാവരെയും തന്നെ,

7 ഞാൻ എന്‍റെ വിശുദ്ധപർവ്വതത്തിലേക്കു കൊണ്ടുവന്ന്,

എന്‍റെ പ്രാർത്ഥനാലയത്തിൽ അവരെ സന്തോഷിപ്പിക്കും;

അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും

എന്‍റെ യാഗപീഠത്തിന്മേൽ പ്രസാദകരമായിരിക്കും;

എന്‍റെ ആലയം സകലജനതകൾക്കും ഉള്ള

പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും.

8 ഞാൻ അവരോട്, അവരുടെ ശേഖരിക്കപ്പെട്ടവരോടുതന്നെ,

‘ഇനി മറ്റുള്ളവരെയും കൂട്ടിച്ചേർക്കും’" എന്നു

യിസ്രായേലിന്‍റെ പുറത്താക്കപ്പെട്ടവരെ ശേഖരിക്കുന്ന

ദൈവമായ യഹോവയുടെ അരുളപ്പാടു.

ദുഷ്ടനേതാക്കൾക്കുള്ള താക്കീത്

9 വയലിലെ സകലമൃഗങ്ങളും കാട്ടിലെ സകലമൃഗങ്ങളും ആയുള്ളോവയേ,

വന്ന് തിന്നുകൊള്ളുവിൻ.

10 അവന്‍റെ കാവല്ക്കാർ കുരുടന്മാർ;

അവരെല്ലാവരും പരിജ്ഞാനമില്ലാത്തവർ,

അവരെല്ലാവരും കുരയ്ക്കുവാൻ കഴിയാത്ത ഊമനായ്ക്കൾ തന്നെ;

അവർ നിദ്രാപ്രിയന്മാരായി സ്വപ്നം കണ്ടു കിടന്നുറങ്ങുന്നു.

11 ഈ നായ്‌ക്കൾ ഒരിക്കലും തൃപ്തിപ്പെടാത്ത കൊതിയന്മാർ തന്നെ;

ഈ ഇടയന്മാരോ സൂക്ഷിക്കുവാൻ അറിയാത്തവർ;

അവരെല്ലാവരും ഒട്ടൊഴിയാതെ അവനവന്‍റെ വഴിക്കും

ഓരോരുത്തൻ അവനവന്‍റെ ലാഭത്തിനും തിരിഞ്ഞിരിക്കുന്നു.

12 "വരുവിൻ: ഞാൻ പോയി വീഞ്ഞുകൊണ്ടുവരാം;

നമുക്കു മദ്യം കുടിക്കാം;

ഇന്നത്തെപ്പോലെ നാളെയും സമൃദ്ധിയിൽ തന്നെ"

എന്നു അവർ പറയുന്നു.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-