Publicidade

Isaías 11

സമാധാനപരമായ രാജ്യം

1 എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്ന് ഒരു മുള പൊട്ടി പുറപ്പെടും;

അവന്‍റെ വേരുകളിൽനിന്നുള്ള ഒരു ശിഖരം ഫലം കായിക്കും.

2 അവന്‍റെമേൽ യഹോവയുടെ ആത്മാവ് ആവസിക്കും;

ജ്ഞാനത്തിന്‍റെയും വിവേകത്തിന്‍റെയും ആത്മാവ്,

ആലോചനയുടെയും ബലത്തിന്‍റെയും ആത്മാവ്,

പരിജ്ഞാനത്തിന്‍റെയും യഹോവാഭക്തിയുടെയും ആത്മാവുതന്നെ.

3 അവന്‍റെ ആനന്ദം യഹോവാഭക്തിയിൽ ആയിരിക്കും;

അവൻ കണ്ണുകൊണ്ട് കാണുന്നതുപോലെ ന്യായപാലനം ചെയ്യുകയില്ല;

ചെവികൊണ്ട് കേൾക്കുന്നതുപോലെ വിധിക്കുകയുമില്ല.

4 അവൻ ദരിദ്രന്മാർക്ക് നീതിയോടെ ന്യായം പാലിച്ചുകൊടുക്കുകയും

ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധി കല്പിക്കുകയും ചെയ്യും;

തന്‍റെ വായ് എന്ന വടികൊണ്ട് അവൻ ഭൂമിയെ അടിക്കും;

തന്‍റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെ കൊല്ലും.

5 നീതി അവന്‍റെ നടുക്കെട്ടും

വിശ്വസ്തത അവന്‍റെ അരക്കച്ചയും ആയിരിക്കും.

6 ചെന്നായ് കുഞ്ഞാടിനോടുകൂടെ പാർക്കും;

പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും;

പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു വസിക്കും;

ഒരു ചെറിയ കുട്ടി അവയെ നടത്തും.

7 പശു കരടിയോടുകൂടെ മേയും;

അവയുടെ കുട്ടികൾ ഒരുമിച്ചുകിടക്കും;

സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും.

8 മുലകുടിക്കുന്ന ശിശു സർപ്പത്തിന്‍റെ മാളത്തിനു മുകളിൽ കളിക്കും;

മുലകുടി മാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും.

9 സമുദ്രം വെള്ളംകൊണ്ട് നിറഞ്ഞിരിക്കുന്നതുപോലെ

ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കുകയാൽ

എന്‍റെ വിശുദ്ധപർവ്വതത്തിൽ എങ്ങും

ഒരു ദോഷമോ നാശമോ ആരും ചെയ്യുകയില്ല.

പ്രവാസികളുടെ തിരിച്ചുവരവ്

10 ആ നാളിൽ വംശങ്ങൾക്കു കൊടിയായി നില്ക്കുന്ന യിശ്ശായിവേരായവനെ ജനതകൾ അന്വേഷിച്ചുവരും; അവന്‍റെ വിശ്രാമസ്ഥലം മഹത്ത്വമുള്ളതായിരിക്കും.

11 ആ നാളിൽ കർത്താവ് തന്‍റെ ജനത്തിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരിൽനിന്നും മിസ്രയീമിൽനിന്നും പത്രോസിൽനിന്നും കൂശിൽനിന്നും ഏലാമിൽനിന്നും ശിനാരിൽനിന്നും ഹമാത്തിൽനിന്നും സമുദ്രത്തിലെ ദ്വീപുകളിൽനിന്നും വീണ്ടുകൊള്ളുവാൻ രണ്ടാം പ്രാവശ്യം കൈ നീട്ടും.

12 അവൻ ജനതകൾക്ക് ഒരു കൊടി ഉയർത്തി,

യിസ്രായേലിന്‍റെ പുറത്താക്കപ്പെട്ടവരെ ചേർക്കുകയും

യെഹൂദായുടെ ചിതറിപ്പോയവരെ

ഭൂമിയുടെ നാലു ദിക്കുകളിൽനിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും.

13 എഫ്രയീമിന്‍റെ അസൂയ നീങ്ങിപ്പോകും;

യെഹൂദായെ എതിരിടുന്നവർ ഛേദിക്കപ്പെടും;

എഫ്രയീം യെഹൂദായോട് അസൂയപ്പെടുകയില്ല;

യെഹൂദാ എഫ്രയീമിനെ അസഹ്യപ്പെടുത്തുകയുമില്ല.

14 അവർ പടിഞ്ഞാറു ഫെലിസ്ത്യരുടെ മലഞ്ചരിവിന്മേൽ ചാടും;

കിഴക്കുള്ളവരെ ഒക്കെയും കൊള്ളയിടും;

ഏദോമിന്മേലും മോവാബിന്മേലും കൈവയ്ക്കും;

അമ്മോന്യർ അവരെ അനുസരിക്കും.

15 യഹോവ മിസ്രയീം കടലിന്‍റെ നാവിനു ഉന്മൂലനാശം വരുത്തും;

അവിടുന്ന് ഉഷ്ണക്കാറ്റോടുകൂടി നദിയുടെ മീതെ കൈ ഓങ്ങി

അതിനെ അടിച്ച് ഏഴു കൈവഴികളാക്കി

മനുഷ്യരെ ചെരിപ്പു നനയാതെ കടക്കുമാറാക്കും.

16 മിസ്രയീം നിന്നു പുറപ്പെട്ട നാളിൽ

യിസ്രായേലിനു ഉണ്ടായിരുന്നതുപോലെ,

അശ്ശൂരിൽനിന്ന് അവിടുത്തെ ജനത്തിൽ

ശേഷിക്കുന്ന ശേഷിപ്പിന് ഒരു പ്രധാനപാത ഉണ്ടാകും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-