Publicidade

Isaías 23

സോരിനെതിരേയുള്ള പ്രവചനം

1 സോരിനെക്കുറിച്ചുള്ള പ്രവാചകം:

തർശ്ശീശ് കപ്പലുകളേ, അലമുറയിടുവിൻ;

ഒരു വീടും ശേഷിക്കാത്തവിധവും

തുറമുഖം ഇല്ലാത്തവിധവും അത് ശൂന്യമായിരിക്കുന്നു;

കിത്തീംദേശത്തുവച്ച് ഇതു അവർക്ക് അറിവു കിട്ടിയിരിക്കുന്നു.

2 സമുദ്രതീരനിവാസികളേ, മിണ്ടാതെയിരിക്കുവിൻ;

സമുദ്രസഞ്ചാരം ചെയ്യുന്ന സീദോന്യവ്യാപാരികള്‍ നിന്നെ നിറച്ചുവല്ലോ.

3 വലിയ വെള്ളത്തിന്മേൽ

സീഹോർപ്രദേശത്തെ കൃഷിയും

നൈൽനദിയിങ്കലെ കൊയ്ത്തും അതിന് വരുമാനമായിവന്നു;

അത് ജനതകളുടെ ചന്ത ആയിരുന്നു.

4 സീദോനേ, ലജ്ജിച്ചുകൊള്ളുക;

"എനിക്ക് നോവു കിട്ടിയിട്ടില്ല,

ഞാൻ പ്രസവിച്ചിട്ടില്ല,

ബാലന്മാരെ പോറ്റിയിട്ടില്ല,

കന്യകമാരെ വളർത്തിയിട്ടുമില്ല"

എന്നു സമുദ്രം, സമുദ്രദുർഗ്ഗം തന്നെ, പറഞ്ഞിരിക്കുന്നു.

5 സോരിന്‍റെ വർത്തമാനം മിസ്രയീമിൽ എത്തുമ്പോൾ

അവർ ആ വർത്തമാനത്താൽ ഏറ്റവും വ്യസനിക്കും.

6 തർശ്ശീശിലേക്കു കടന്നുചെല്ലുവിൻ;

സമുദ്രതീരനിവാസികളേ, അലമുറയിടുവിൻ.

7 പുരാതനമായി പണ്ടേയുള്ള നിങ്ങളുടെ ഉല്ലസിതനഗരം ഇതാകുന്നുവോ?

സ്വന്തകാല് അതിനെ ദൂരത്ത് പ്രവാസം ചെയ്യുവാൻ വഹിച്ചു കൊണ്ടുപോകും.

8 കിരീടം നല്കുന്നതും വ്യാപാരപ്രഭുക്കന്മാരുള്ളതും

ഭൂമിയിലെ മഹാന്മാരായ കച്ചവടക്കാരുള്ളതുമായ

സോരിനെക്കുറിച്ച് അത് നിർണ്ണയിച്ചതാര്?

9 സകല മഹത്ത്വത്തിന്‍റെയും അഹങ്കാരത്തെ അശുദ്ധമാക്കേണ്ടതിനും

ഭൂമിയിലെ സകലമഹാന്മാരെയും അപമാനിക്കേണ്ടതിനും

സൈന്യങ്ങളുടെ യഹോവ അത് നിർണ്ണയിച്ചിരിക്കുന്നു.

10 തർശ്ശീശ് പുത്രിയേ, ഇനി ബന്ധനമില്ലായ്കയാൽ

നീ നൈൽനദിപോലെ നിന്‍റെ ദേശത്തെ കവിഞ്ഞൊഴുകുക.

11 അവിടുന്ന് സമുദ്രത്തിന്മേൽ കൈ നീട്ടി,

രാജ്യങ്ങളെ നടുക്കിയിരിക്കുന്നു;

യഹോവ കനാനെക്കുറിച്ച് അതിന്‍റെ കോട്ടകളെ

നശിപ്പിക്കുവാൻ കല്പന കൊടുത്തിരിക്കുന്നു.

12 "ബലാല്‍ക്കാരം അനുഭവിച്ച കന്യകയായ സീദോൻപുത്രീ,

ഇനി നീ ഉല്ലസിക്കുകയില്ല;

എഴുന്നേറ്റു കിത്തീമിലേക്കു കടന്നുപോവുക;

അവിടെയും നിനക്കു സ്വസ്ഥത ഉണ്ടാവുകയില്ല"

എന്നു അവിടുന്ന് കല്പിച്ചിരിക്കുന്നു.

13 ഇതാ, കൽദയരുടെ ദേശം!

ഈ ജനം ഇല്ലാതെയായി;

അശ്ശൂർ അതിനെ മരുഭൂമിയിലെ വന്യമൃഗങ്ങൾക്കായി നിയമിച്ചുകളഞ്ഞു;

അവർ അവരുടെ കാവൽഗോപുരങ്ങളെ പണിത്

അതിലെ കൊട്ടാരങ്ങളെ ഇടിച്ച്,

അതിനെ ശൂന്യകൂമ്പാരമാക്കിത്തീർത്തു.

14 തർശ്ശീശ് കപ്പലുകളേ, അലമുറയിടുവിൻ;

നിങ്ങളുടെ കോട്ട ശൂന്യമായിപ്പോയല്ലോ.

15 ആ നാളിൽ സോർ, ഒരു രാജാവിന്‍റെ കാലത്തിനൊത്ത എഴുപത് വർഷത്തേക്ക് മറന്നുകിടക്കും;

എഴുപത് വർഷം കഴിഞ്ഞ് സോരിനു വേശ്യയുടെ പാട്ടുപോലെ സംഭവിക്കും:

16 "മറന്നു കിടന്നിരുന്ന വേശ്യയേ,

വീണയെടുത്തു പട്ടണത്തിൽ ചുറ്റിനടക്കുക;

നിന്നെ ഓർമ്മ വരേണ്ടതിന്

നല്ല രാഗം മീട്ടി വളരെ പാട്ടുപാടുക."

17 എഴുപത് വർഷം കഴിഞ്ഞ് യഹോവ സോരിനെ സന്ദർശിക്കും; അപ്പോൾ അത് തന്‍റെ ആദായത്തിനായി തിരിഞ്ഞ്, ഭൂമിയിലെ സകലലോകരാജ്യങ്ങളോടും വേശ്യാവൃത്തി ചെയ്യും. 18 എന്നാൽ അതിന്‍റെ വ്യാപാരവും ആദായവും യഹോവയ്ക്കു വിശുദ്ധം ആയിരിക്കും; അതിനെ നിക്ഷേപിക്കുകയോ സ്വരൂപിച്ചുവയ്ക്കുകയോ ചെയ്യുകയില്ല; അതിന്‍റെ വ്യാപാരം യഹോവയുടെ സന്നിധിയിൽ വസിക്കുന്നവർക്കു മതിയായ ഭക്ഷണത്തിനും മോടിയുള്ള ഉടുപ്പിനുമായി ഉതകും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-