Publicidade

Isaías 7

ആഹാസ് രാജാവിനോടുള്ള സന്ദേശം

1 ഉസ്സീയാവിന്‍റെ മകനായ യോഥാമിന്‍റെ മകനായി യെഹൂദാ രാജാവായ ആഹാസിന്‍റെ കാലത്ത് അരാമ്യരാജാവായ രെസീനും രെമല്യാവിന്‍റെ മകനായി യിസ്രായേൽ രാജാവായ പേക്കഹും യെരൂശലേമിന്‍റെ നേരെ യുദ്ധം ചെയ്യുവാൻ പുറപ്പെട്ടുവന്നു; അതിനെ പിടിക്കുവാൻ അവർക്ക് കഴിഞ്ഞില്ലതാനും. 2 "അരാം എഫ്രയീമിനോടു യോജിച്ചിരിക്കുന്നു" എന്നു ദാവീദുഗൃഹത്തിനു അറിവുകിട്ടിയപ്പോൾ അവന്‍റെ ഹൃദയവും അവന്‍റെ ജനത്തിന്‍റെ ഹൃദയവും കാട്ടിലെ വൃക്ഷങ്ങൾ കാറ്റുകൊണ്ട് ഉലയും പോലെ ഉലഞ്ഞുപോയി.

3 അപ്പോൾ യഹോവ യെശയ്യാവോട് അരുളിച്ചെയ്തതെന്തെന്നാൽ: "നീയും നിന്‍റെ മകൻ ശെയാർ-യാശൂബും അലക്കുകാരന്‍റെ വയലിലേക്കുള്ള പ്രധാനപാതക്കരികിൽ മേലെക്കുളത്തിന്‍റെ നീർപാത്തിയുടെ അറ്റത്ത് ആഹാസിനെ എതിരേല്ക്കുവാൻ ചെന്നു അവനോട് പറയേണ്ടത്: 4 സൂക്ഷിച്ചുകൊള്ളുക: സാവധാനമായിരിക്കുക; പുകയുന്ന ഈ രണ്ടു കഷണം തീക്കൊള്ളിനിമിത്തം, അരാമിന്‍റെയും രെസീന്‍റെയും രെമല്യാവിൻ മകന്‍റെയും ഉഗ്രകോപംനിമിത്തം നീ ഭയപ്പെടരുത്; നിന്‍റെ ധൈര്യം ക്ഷയിച്ചുപോകുകയുമരുത്. 5 നാം യെഹൂദായുടെ നേരെ ചെന്നു അതിനെ ഭയപ്പെടുത്തി മതിൽ ഇടിച്ചു കടന്നു താബെയലിന്‍റെ മകനെ അവിടെ രാജാവായി വാഴിക്കണം" എന്നു പറഞ്ഞു. 6 അരാമും എഫ്രയീമും രെമല്യാവിന്‍റെ മകനും നിന്‍റെനേരെ ദുരാലോചന ചെയ്യുകകൊണ്ടു 7 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:

"അത് സംഭവിക്കുകയില്ല,

സാധിക്കുകയുമില്ല.

8 അരാമിനു തല ദമ്മേശെക്;

ദമ്മേശെക്കിനു തല രെസീൻ.

അറുപത്തഞ്ചു വർഷത്തിനകം

എഫ്രയീം ജനമായിരിക്കാത്തവിധം തകർന്നുപോകും.

9 എഫ്രയീമിനു തല ശമര്യ;

ശമര്യയ്ക്കു തല രെമല്യാവിന്‍റെ മകൻ;

നിങ്ങൾക്ക് വിശ്വാസം ഇല്ലെങ്കിൽ

സ്ഥിരവാസവുമില്ല."

ഇമ്മാനൂവേൽ എന്ന അടയാളം

10 യഹോവ പിന്നെയും ആഹാസിനോട്: 11 "നിന്‍റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊള്ളുക" എന്നു കല്പിച്ചതിന് ആഹാസ്: 12 "ഞാൻ ചോദിക്കുകയില്ല, യഹോവയെ പരീക്ഷിക്കുകയും ഇല്ല" എന്നു പറഞ്ഞു. 13 അതിന് യെശയ്യാവ് പറഞ്ഞത്: "ദാവീദ് ഗൃഹമേ, കേൾക്കുവിൻ; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്‍റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നത്? 14 അതുകൊണ്ട് കർത്താവ് തന്നെ നിങ്ങൾക്ക് ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ഇമ്മാനൂവേൽ എന്നു പേര് വിളിക്കും. 15 തിന്മ തള്ളി നന്മ തിരഞ്ഞെടുക്കുവാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും. 16 തിന്മ തള്ളി നന്മ തിരഞ്ഞെടുക്കുവാൻ ബാലനു പ്രായമാകുംമുമ്പ്, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടേയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും. 17 യഹോവ നിന്‍റെമേലും നിന്‍റെ ജനത്തിന്മേലും നിന്‍റെ പിതൃഭവനത്തിന്മേലും എഫ്രയീം യെഹൂദയെ വിട്ടുപിരിഞ്ഞ നാൾമുതൽ വന്നിട്ടില്ലാത്ത ഒരു കാലം വരുത്തും; അശ്ശൂർരാജാവിനെത്തന്നെ."

അശ്ശൂർ യഹോവയുടെ ഉപകരണം

18 ആ നാളിൽ യഹോവ മിസ്രയീമിലെ നദികളുടെ അറ്റത്തുനിന്നു ഈച്ചയെയും അശ്ശൂർദേശത്തുനിന്നു തേനീച്ചയെയും ചൂളമടിച്ചു വിളിക്കും. 19 അവ ഒക്കെയും വന്നു ശൂന്യമായ താഴ്വരകളിലും പാറപ്പിളർപ്പുകളിലും എല്ലാമുൾപടർപ്പുകളിലും എല്ലാ മേച്ചൽപുറങ്ങളിലും പറ്റും 20 ആ നാളിൽ കർത്താവ് നദിക്ക് അക്കരെനിന്നു കൂലിക്ക് വാങ്ങിയ ക്ഷൗരക്കത്തികൊണ്ട്, അശ്ശൂർരാജാവിനെക്കൊണ്ടുതന്നെ, തലയും കാലും ക്ഷൗരം ചെയ്യും; അത് താടിയും കൂടി നീക്കും.

21 ആ നാളിൽ ഒരുവൻ ഒരു പശുക്കിടാവിനെയും രണ്ടു ആടിനെയും വളർത്തും. 22 അവയെ കറന്നു കിട്ടുന്ന പാലിന്‍റെ പെരുപ്പംകൊണ്ട് അവൻ തൈരു തന്നെ ഭക്ഷിക്കും; ദേശത്തു ശേഷിച്ചിരിക്കുന്ന ഏവരുടെയും ആഹാരം തൈരും തേനും ആയിരിക്കും.

23 ആ നാളിൽ ആയിരം വെള്ളിക്കാശു വിലയുള്ള ആയിരം മുന്തിരിവള്ളി ഉണ്ടായിരുന്ന സ്ഥലമെല്ലാം മുള്ളുകളും മുൾച്ചെടികളും പിടിച്ചുകിടക്കും. 24 ദേശമെല്ലാം മുള്ളുകളും മുൾച്ചെടികളും പിടിച്ചുകിടക്കുന്നതിനാൽ മനുഷ്യർ അമ്പും വില്ലും എടുത്തുകൊണ്ടു മാത്രമേ അവിടേക്കു ചെല്ലുകയുള്ളു. 25 തൂമ്പാകൊണ്ടു കിളച്ചുവന്ന എല്ലാമലകളിലും മുള്ളുകളും മുൾച്ചെടികളും പേടിച്ചിട്ട് ആരും പോവുകയില്ല; അത് കാളകളെ അഴിച്ചുവിടുവാനും ആടുകൾ ചവിട്ടിക്കളയുവാനുമുള്ള ഇടമാകും."

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-