5 എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും
നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു;
നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്റെമേൽ ആയി
അവന്റെ അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു.
6 നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു;
നാം ഓരോരുത്തനും അവനവന്റെ വഴിക്കു തിരിഞ്ഞിരുന്നു;
എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം
അവന്റെമേൽ ചുമത്തി.
7 തന്നെത്താൻ താഴ്ത്തി വായ് തുറക്കാതെയിരുന്നിട്ടും
അവൻ പീഡിപ്പിക്കപ്പെട്ടു;
കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും
രോമം കത്രിക്കുന്നവരുടെ മുമ്പാകെ
മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും
അവൻ വായ് തുറക്കാതെ ഇരുന്നു.