യിസ്രായേലിന്റെ രക്ഷകൻ
1 ഇപ്പോഴോ യാക്കോബേ, നിന്നെ സൃഷ്ടിച്ചവനും,
യിസ്രായേലേ, നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
"ഭയപ്പെടേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു;
ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു;
നീ എനിക്കുള്ളവൻ തന്നെ.
2 നീ വെള്ളത്തിൽകൂടി കടക്കുമ്പോൾ ഞാൻ നിന്നോടുകൂടെ ഇരിക്കും;
നീ നദികളിൽകൂടി കടക്കുമ്പോൾ അവ നിന്റെ മീതെ കവിയുകയില്ല;
നീ തീയിൽകൂടി നടന്നാൽ വെന്തു പോവുകയില്ല;
അഗ്നിജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല.
3 നിന്റെ ദൈവവും യിസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ എന്ന ഞാൻ നിന്റെ രക്ഷകൻ;
നിന്റെ മറുവിലയായി ഞാൻ മിസ്രയീമിനെയും
നിനക്കു പകരമായി കൂശിനെയും
സെബയെയും കൊടുത്തിരിക്കുന്നു.