1 യഹോവേ, ഞാൻ അങ്ങയിൽ അഭയംതേടുന്നു;
ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ;
അവിടത്തെ നീതിയിൽ എന്നെ വിടുവിക്കണമേ.
2 അങ്ങയുടെ ചെവി എന്നിലേക്കു ചായ്ച്ച്,
എന്നെ മോചിപ്പിക്കാൻ വേഗം വരണമേ;
അങ്ങ് എനിക്ക് അഭയമാകുന്ന പാറയും
എന്നെ രക്ഷിക്കുന്ന ഉറപ്പുള്ള കോട്ടയും ആകണമേ.
3 അങ്ങ് എന്റെ പാറയും കോട്ടയും ആകുകയാൽ
തിരുനാമമഹത്ത്വത്തിനായി എനിക്കു വഴികാട്ടണമേ.
4 എന്റെ ശത്രുക്കൾ എനിക്കായി ഒരുക്കിയിരിക്കുന്ന കെണിയിൽനിന്നും എന്നെ വിടുവിക്കണമേ,
കാരണം അവിടന്ന് എന്റെ സങ്കേതം ആകുന്നു.
5 ഞാൻ എന്റെ ആത്മാവിനെ തിരുക്കരങ്ങളിൽ ഭരമേൽപ്പിക്കുന്നു;
വിശ്വസ്തദൈവമായ യഹോവേ, എന്നെ മോചിപ്പിക്കണമേ.