Publicidade

Salmos 10

1 യഹോവേ, നീ ദൂരത്തു നില്ക്കുന്നതെന്തു?

കഷ്ടകാലത്തു നീ മറഞ്ഞുകളയുന്നതുമെന്തു?

2 ദുഷ്ടന്റെ അഹങ്കാരത്താൽ എളിയവൻ തപിക്കുന്നു;

അവർ നിരൂപിച്ച ഉപായങ്ങളിൽ അവർ തന്നേ പിടിപെടട്ടെ.

3 ദുഷ്ടൻ തന്റെ മനോരഥത്തിൽ പ്രശംസിക്കുന്നു;

ദുരാഗ്രഹി യഹോവയെ ത്യജിച്ചു നിന്ദിക്കുന്നു.

4 ദുഷ്ടൻ ഉന്നതഭാവത്തോടെ: അവൻ ചോദിക്കയില്ല എന്നു പറയുന്നു;

ദൈവം ഇല്ല എന്നാകുന്നു അവന്റെ നിരൂപണം ഒക്കെയും.

5 അവന്റെ വഴികൾ എല്ലായ്പോഴും സഫലമാകുന്നു;

നിന്റെ ന്യായവിധികൾ അവൻ കാണാതവണ്ണം ഉയരമുള്ളവ;

തന്റെ സകലശത്രുക്കളോടും അവൻ ചീറുന്നു.

6 ഞാൻ കുലുങ്ങുകയില്ല, ഒരുനാളും അനർത്ഥത്തിൽ വീഴുകയുമില്ല

എന്നു അവൻ തന്റെ ഹൃദയത്തിൽ പറയുന്നു.

7 അവന്റെ വായിൽ ശാപവും വ്യാജവും സാഹസവും നിറഞ്ഞിരിക്കുന്നു;

അവന്റെ നാവിൻ കീഴിൽ ദോഷവും അതിക്രമവും ഇരിക്കുന്നു.

8 അവൻ ഗ്രാമങ്ങളുടെ ഒളിവുകളിൽ പതിയിരിക്കുന്നു;

മറവിടങ്ങളിൽവെച്ചു അവൻ കുറ്റമില്ലാത്തവനെ കൊല്ലുന്നു;

അവൻ രഹസ്യമായി അഗതിയുടെമേൽ കണ്ണു വെച്ചിരിക്കുന്നു.

9 സിംഹം മുറ്റുകാട്ടിൽ എന്നപോലെ അവൻ മറവിടത്തിൽ പതുങ്ങുന്നു;

എളിയവനെ പിടിപ്പാൻ അവൻ പതിയിരിക്കുന്നു;

എളിയവനെ തന്റെ വലയിൽ ചാടിച്ചു പിടിക്കുന്നു.

10 അവൻ കുനിഞ്ഞു പതുങ്ങിക്കിടക്കുന്നു;

അഗതികൾ അവന്റെ ബലത്താൽ വീണു പോകുന്നു.

11 ദൈവം മറന്നിരിക്കുന്നു, അവൻ തന്റെ മുഖം മറെച്ചിരിക്കുന്നു;

അവൻ ഒരുനാളും കാണുകയില്ല എന്നു അവൻ ഹൃദയത്തിൽ പറയുന്നു.

12 യഹോവേ, എഴുന്നേല്ക്കേണമേ, ദൈവമേ, തൃക്കൈ ഉയർത്തേണമേ;

എളിയവരെ മറക്കരുതേ.

13 ദുഷ്ടൻ ദൈവത്തെ നിന്ദിക്കുന്നതും

നീ ചോദിക്കയില്ല എന്നു തന്റെ ഉള്ളിൽ പറയുന്നതും എന്തിന്നു?

14 നീ അതു കണ്ടിരിക്കുന്നു, തൃക്കൈകൊണ്ടു പകരം ചെയ്‌വാൻ

ദോഷത്തെയും പകയെയും നീ നോക്കിക്കണ്ടിരിക്കുന്നു;

അഗതി തന്നേത്താൻ നിങ്കൽ ഏല്പിക്കുന്നു;

അനാഥന്നു നീ സഹായി ആകുന്നു.

15 ദുഷ്ടന്റെ ഭുജത്തെ നീ ഒടിക്കേണമേ;

ദോഷിയുടെ ദുഷ്ടത ഇല്ലാതെയാകുവോളം അതിന്നു പ്രതികാരം ചെയ്യേണമേ.

16 യഹോവ എന്നെന്നേക്കും രാജാവാകുന്നു;

ജാതികൾ അവന്റെ ദേശത്തുനിന്നു നശിച്ചു പോയിരിക്കുന്നു.

17 ഭൂമിയിൽനിന്നുള്ള മർത്യൻ ഇനി ഭയപ്പെടുത്താതിരിപ്പാൻ

നീ അനാഥന്നും പീഡിതന്നും ന്യായപാലനം ചെയ്യേണ്ടതിന്നു

18 യഹോവേ, നീ സാധുക്കളുടെ അപേക്ഷ കേട്ടിരിക്കുന്നു;

അവരുടെ ഹൃദയത്തെ നീ ഉറപ്പിക്കയും നിന്റെ ചെവി ചായിച്ചു കേൾക്കയും ചെയ്യുന്നു.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-