Publicidade

Salmos 30

ഭവനപ്രതിഷ്ടാഗീതം; ദാവീദിന്റെ ഒരു സങ്കീർത്തനം.

1 യഹോവേ, ഞാൻ നിന്നെ പുകഴ്ത്തുന്നു; നീ എന്നെ ഉദ്ധരിച്ചിരിക്കുന്നു;

എന്റെ ശത്രുക്കൾ എന്നെക്കുറിച്ചു സന്തോഷിപ്പാൻ നീ ഇടയാക്കിയതുമില്ല.

2 എന്റെ ദൈവമായ യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു;

നീ എന്നെ സൗഖ്യമാക്കുകയും ചെയ്തു.

3 യഹോവേ, നീ എന്റെ പ്രാണനെ പാതാളത്തിൽനിന്നു കരേറ്റിയിരിക്കുന്നു;

ഞാൻ കുഴിയിൽ ഇറങ്ങിപ്പോകാതിരിക്കേണ്ടതിന്നു നീ എനിക്കു ജീവരക്ഷ വരുത്തിയിരിക്കുന്നു.

4 യഹോവയുടെ വിശുദ്ധന്മാരേ, അവന്നു സ്തുതിപാടുവിൻ;

അവന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‌വിൻ.

5 അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളു;

അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളതു;

സന്ധ്യയിങ്കൽ കരച്ചൽ വന്നു രാപാർക്കും;

ഉഷസ്സിലോ ആനന്ദഘോഷം വരുന്നു.

6 ഞാൻ ഒരുനാളും കുലുങ്ങിപ്പോകയില്ല എന്നു എന്റെ സുഖകാലത്തു ഞാൻ പറഞ്ഞു.

7 യഹോവേ, നിന്റെ പ്രസാദത്താൽ നീ എന്റെ പർവ്വതത്തെ ഉറെച്ചു നില്ക്കുമാറാക്കി;

നീ നിന്റെ മുഖത്തെ മറെച്ചു, ഞാൻ ഭ്രമിച്ചുപോയി.

8 യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു;

യഹോവയോടു ഞാൻ യാചിച്ചു.

9 ഞാൻ കുഴിയിൽ ഇറങ്ങിപ്പോയാൽ എന്റെ രക്തംകൊണ്ടു എന്തു ലാഭമുള്ളു?

ധൂളി നിന്നെ സ്തുതിക്കുമോ? അതു നിന്റെ സത്യത്തെ പ്രസ്താവിക്കുമോ?

10 യഹോവേ, കേൾക്കേണമേ; എന്നോടു കരുണയുണ്ടാകേണമേ;

യഹോവേ, എന്റെ രക്ഷകനായിരിക്കേണമേ.

11 നീ എന്റെ വിലാപത്തെ എനിക്കു നൃത്തമാക്കിത്തീർത്തു;

എന്റെ രട്ടു നീ അഴിച്ചു എന്നെ സന്തോഷം ഉടുപ്പിച്ചിരിക്കുന്നു.

12 ഞാൻ മൗനമായിരിക്കാതെ നിനക്കു സ്തുതി പാടേണ്ടതിന്നു തന്നേ.

എന്റെ ദൈവമായ യഹോവേ, ഞാൻ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-