Publicidade

Salmos 102

അരിഷ്ടന്റെ പ്രാർത്ഥന; അവൻ ക്ഷീണിചു യഹോവയുടെ മുൻപാകെ തന്റെ സങ്കടത്തെ പകരുമ്പൊൾ കഴിച്ചതു.

1 യഹോവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ;

എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ.

2 കഷ്ടദിവസത്തിൽ നിന്റെ മുഖം എനിക്കു മറെക്കരുതേ;

നിന്റെ ചെവി എങ്കലേക്കു ചായിക്കേണമേ;

ഞാൻ വിളിക്കുന്ന നാളിൽ വേഗത്തിൽ എനിക്കു ഉത്തരമരുളേണമേ.

3 എന്റെ നാളുകൾ പുകപോലെ കഴിഞ്ഞുപോകുന്നു;

എന്റെ അസ്ഥികൾ തീക്കൊള്ളിപോലെ വെന്തിരിക്കുന്നു.

4 എന്റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു;

ഞാൻ ഭക്ഷണംകഴിപ്പാൻ മറന്നുപോകുന്നു.

5 എന്റെ ഞരക്കത്തിന്റെ ഒച്ചനിമിത്തം എന്റെ അസ്ഥികൾ മാംസത്തോടു പറ്റുന്നു.

6 ഞാൻ മരുഭൂമിയിലെ വേഴാമ്പൽപോലെ ആകുന്നു;

ശൂന്യസ്ഥലത്തെ മൂങ്ങാപോലെ തന്നേ.

7 ഞാൻ ഉറക്കിളെച്ചിരിക്കുന്നു;

വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽ പോലെ ആകുന്നു.

8 എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ നിന്ദിക്കുന്നു;

എന്നോടു ചീറുന്നവർ എന്റെ പേർ ചൊല്ലി ശപിക്കുന്നു.

9 ഞാൻ അപ്പംപോലെ ചാരം തിന്നുന്നു;

എന്റെ പാനീയത്തിൽ കണ്ണുനീർ കലക്കുന്നു;

10 നിന്റെ കോപവും ക്രോധവും ഹേതുവായിട്ടു തന്നേ;

നീ എന്നെ എടുത്തു എറിഞ്ഞുകളഞ്ഞുവല്ലോ.

11 എന്റെ ആയുസ്സു ചാഞ്ഞുപോകുന്ന നിഴൽ പോലെയാകുന്നു;

ഞാൻ പുല്ലുപോലെ ഉണങ്ങിപ്പോകുന്നു.

12 നീയോ, യഹോവേ, എന്നേക്കുമുള്ളവൻ;

നിന്റെ നാമം തലമുറതലമുറയായി നിലനില്ക്കുന്നു.

13 നീ എഴുന്നേറ്റു സീയോനോടു കരുണ കാണിക്കും;

അവളോടു കൃപ കാണിപ്പാനുള്ള കാലം, അതേ, അതിന്നു സമയം വന്നിരിക്കുന്നു.

14 നിന്റെ ദാസന്മാർക്കു അവളുടെ കല്ലുകളോടു താല്പര്യവും

അവളുടെ പൂഴിയോടു അലിവും തോന്നുന്നു.

15 യഹോവ സീയോനെ പണികയും തന്റെ മഹത്വത്തിൽ പ്രത്യക്ഷനാകയും

16 അവൻ അഗതികളുടെ പ്രാർത്ഥന കടാക്ഷിക്കയും

അവരുടെ പ്രാർത്ഥന നിരസിക്കാതെയിരിക്കയും ചെയ്തതുകൊണ്ടു

17 ജാതികൾ യഹോവയുടെ നാമത്തെയും

ഭൂമിയിലെ സകലരാജാക്കന്മാരും നിന്റെ മഹത്വത്തെയും ഭയപ്പെടും.

18 വരുവാനിരിക്കുന്ന തലമുറെക്കു വേണ്ടി ഇതു എഴുതിവെക്കും;

സൃഷ്ടിക്കപ്പെടുവാനുള്ള ജനം യഹോവയെ സ്തുതിക്കും.

19 യഹോവയെ സേവിപ്പാൻ ജാതികളും രാജ്യങ്ങളും കൂടി വന്നപ്പോൾ

20 സീയോനിൽ യഹോവയുടെ നാമത്തെയും

യെരൂശലേമിൽ അവന്റെ സ്തുതിയെയും പ്രസ്താവിക്കേണ്ടതിന്നു

21 ബദ്ധന്മാരുടെ ഞരക്കം കേൾപ്പാനും

മരണത്തിന്നു നിയമിക്കപ്പെട്ടവരെ വിടുവിപ്പാനും

22 യഹോവ തന്റെ വിശുദ്ധമായ ഉയരത്തിൽനിന്നു നോക്കി

സ്വർഗ്ഗത്തിൽനിന്നു ഭൂമിയെ തൃക്കൺപാർത്തുവല്ലോ.

23 അവൻ വഴിയിൽവെച്ചു എന്റെ ബലം ക്ഷയിപ്പിച്ചു;

അവൻ എന്റെ നാളുകളെ ചുരുക്കിയിരിക്കുന്നു.

24 എന്റെ ദൈവമേ, ആയുസ്സിന്റെ മദ്ധ്യത്തിൽ എന്നെ എടുത്തുകളയരുതേ എന്നു ഞാൻ പറഞ്ഞു;

നിന്റെ സംവത്സരങ്ങൾ തലമുറതലമുറയായി ഇരിക്കുന്നു.

25 പൂർവ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമായിട്ടു;

ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.

26 അവ നശിക്കും നീയോ നിലനില്ക്കും;

അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും;

ഉടുപ്പുപോലെ നീ അവയെ മാറ്റും; അവ മാറിപ്പോകയും ചെയ്യും.

27 നീയോ അനന്യനാകുന്നു;

നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല.

28 നിന്റെ ദാസന്മാരുടെ മക്കൾ നിർഭയം വസിക്കും;

അവരുടെ സന്തതി നിന്റെ സന്നിധിയിൽ നിലനില്ക്കും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-