Publicidade

Salmos 115

1 ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല,

നിന്റെ ദയയും വിശ്വസ്തതയുംനിമിത്തം നിന്റെ നാമത്തിന്നു തന്നേ മഹത്വം വരുത്തേണമേ.

2 അവരുടെ ദൈവം ഇപ്പോൾ എവിടെ എന്നു ജാതികൾ പറയുന്നതെന്തിന്നു?

3 നമ്മുടെ ദൈവമോ സ്വർഗ്ഗത്തിൽ ഉണ്ടു;

തനിക്കു ഇഷ്ടമുള്ളതൊക്കെയും അവൻ ചെയ്യുന്നു.

4 അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു;

മനുഷ്യരുടെ കൈവേല തന്നേ.

5 അവെക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല;

കണ്ണുണ്ടെങ്കിലും കാണുന്നില്ല.

6 അവെക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല;

മൂക്കുണ്ടെങ്കിലും മണക്കുന്നില്ല.

7 അവെക്കു കയ്യുണ്ടെങ്കിലും സ്പർശിക്കുന്നില്ല;

കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ടകൊണ്ടു സംസാരിക്കുന്നതുമില്ല.

8 അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു;

അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ.

9 യിസ്രായേലേ, യഹോവയിൽ ആശ്രയിക്ക;

അവൻ അവരുടെ സഹായവും പരിചയും ആകുന്നു;

10 അഹരോൻഗൃഹമേ, യഹോവയിൽ ആശ്രയിക്ക;

അവൻ അവരുടെ സഹായവും പരിചയും ആകുന്നു.

11 യഹോവാഭക്തന്മാരേ, യഹോവയിൽ ആശ്രയിപ്പിൻ;

അവൻ അവരുടെ സഹായവും പരിചയും ആകുന്നു.

12 യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവൻ അനുഗ്രഹിക്കും;

അവൻ യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും;

അവൻ അഹരോൻഗൃഹത്തെ അനുഗ്രഹിക്കും.

13 അവൻ യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും.

14 യഹോവ നിങ്ങളെ മേല്ക്കുമേൽ വർദ്ധിപ്പിക്കട്ടെ;

നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നേ.

15 ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ

നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു.

16 സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു;

ഭൂമിയെ അവൻ മനുഷ്യർക്കു കൊടുത്തിരിക്കുന്നു.

17 മരിച്ചവരും മൗനതയിൽ ഇറങ്ങിയവർ

ആരും യഹോവയെ സ്തുതിക്കുന്നില്ല.

18 നാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും.

യഹോവയെ സ്തുതിപ്പിൻ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-