Publicidade

Salmos 57

സംഗീതപ്രമാണിക്കു; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ദാവീദിന്റെ ഒരു സ്വർണ്ണഗീതം. അവൻ ശൗലിന്റെ മുൻപിൽനിന്നു ഗുഹയിലേക്കു ഓടിപ്പോയ കാലത്തു ചമെച്ചതു.

1 ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ;

എന്നോടു കൃപയുണ്ടാകേണമേ;

ഞാൻ നിന്നെ ശരണംപ്രാപിക്കുന്നു;

അതേ, ഈ ആപത്തുകൾ ഒഴിഞ്ഞുപോകുവോളം

ഞാൻ നിന്റെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു.

2 അത്യുന്നതനായ ദൈവത്തെ ഞാൻ വിളിച്ചപേക്ഷിക്കുന്നു;

എനിക്കുവേണ്ടി സകലവും നിർവ്വഹിക്കുന്ന ദൈവത്തെ തന്നേ.

3 എന്നെ വിഴുങ്ങുവാൻ ഭാവിക്കുന്നവർ ധിക്കാരം കാട്ടുമ്പോൾ

അവൻ സ്വർഗ്ഗത്തിൽനിന്നു കൈനീട്ടി എന്നെ രക്ഷിക്കും. സേലാ.

ദൈവം തന്റെ ദയയും വിശ്വസ്തതയും അയക്കുന്നു.

4 എന്റെ പ്രാണൻ സിംഹങ്ങളുടെ ഇടയിൽ ഇരിക്കുന്നു;

അഗ്നിജ്വലിക്കുന്നവരുടെ നടുവിൽ ഞാൻ കിടക്കുന്നു;

പല്ലുകൾ കുന്തങ്ങളും അസ്ത്രങ്ങളും നാവു മൂർച്ചയുള്ള വാളും ആയിരിക്കുന്ന മനുഷ്യപുത്രന്മാരുടെ ഇടയിൽ തന്നേ.

5 ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയർന്നിരിക്കേണമേ;

നിന്റെ മഹത്വം സർവ്വഭൂമിയിലും പരക്കട്ടെ.

6 അവർ എന്റെ കാലടികൾക്കു ഒരു വലവിരിച്ചു;

എന്റെ മനസ്സു ഇടിഞ്ഞിരിക്കുന്നു;

അവർ എന്റെ മുമ്പിൽ ഒരു കുഴി കുഴിച്ചു;

അതിൽ അവർ തന്നേ വീണു. സേലാ.

7 എന്റെ മനസ്സു ഉറെച്ചിരിക്കുന്നു;

ദൈവമേ, എന്റെ മനസ്സു ഉറെച്ചിരിക്കുന്നു;

ഞാൻ പാടും; ഞാൻ കീർത്തനം ചെയ്യും.

8 എൻ മനമേ, ഉണരുക;

വീണയും കിന്നരവുമായുള്ളോവേ ഉണരുവിൻ!

ഞാൻ അതികാലത്തെ ഉണരും.

9 കർത്താവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും;

ജാതികളുടെ മദ്ധ്യേ ഞാൻ നിനക്കു കീർത്തനം ചെയ്യും.

10 നിന്റെ ദയ ആകാശത്തോളവും

നിന്റെ വിശ്വസ്തത മേഘങ്ങളോളവും വലിയതല്ലോ.

11 ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയർന്നിരിക്കേണമേ;

നിന്റെ മഹത്വം സർവ്വഭൂമിയിലും പരക്കട്ടെ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-