Publicidade

Salmos 69

സംഗീതപ്രമാണിക്കു; സാരരാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം.

1 ദൈവമേ, എന്നെ രക്ഷിക്കേണമേ;

വെള്ളം എന്റെ പ്രാണനോളം എത്തിയിരിക്കുന്നു.

2 ഞാൻ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു;

ആഴമുള്ള വെള്ളത്തിൽ ഞാൻ മുങ്ങിപ്പോകുന്നു;

പ്രവാഹങ്ങൾ എന്നെ കവിഞ്ഞൊഴുകുന്നു.

3 എന്റെ നിലവിളിയാൽ ഞാൻ തളർന്നിരിക്കുന്നു;

എന്റെ തൊണ്ട ഉണങ്ങിയിരിക്കുന്നു;

ഞാൻ എന്റെ ദൈവത്തെ പ്രതീക്ഷിച്ചു എന്റെ കണ്ണു മങ്ങിപ്പോകുന്നു.

4 കാരണംകൂടാതെ എന്നെ പകെക്കുന്നവർ എന്റെ തലയിലെ രോമത്തിലും അധികമാകുന്നു;

വൃഥാ എനിക്കു ശത്രുക്കളായി എന്നെ സംഹരിപ്പാൻ ഭാവിക്കുന്നവർ പെരുകിയിരിക്കുന്നു;

ഞാൻ കവർച്ചചെയ്യാത്തതു തിരികെ കൊടുക്കേണ്ടിവരുന്നു.

5 ദൈവമേ, നീ എന്റെ ഭോഷത്വം അറിയുന്നു;

എന്റെ അകൃത്യങ്ങൾ നിനക്കു മറവായിരിക്കുന്നില്ല.

6 സൈന്യങ്ങളുടെ യഹോവയായ കർത്താവേ,

നിങ്കൽ പ്രത്യാശവെക്കുന്നവർ എന്റെ നിമിത്തം ലജ്ജിച്ചുപോകരുതേ;

യിസ്രായേലിന്റെ ദൈവമേ, നിന്നെ അന്വേഷിക്കുന്നവർ എന്റെ നിമിത്തം നാണിച്ചുപോകരുതേ.

7 നിന്റെനിമിത്തം ഞാൻ നിന്ദ വഹിച്ചു;

ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു.

8 എന്റെ സഹോദരന്മാർക്കു ഞാൻ പരദേശിയും

എന്റെ അമ്മയുടെ മക്കൾക്കു അന്യനും ആയി തീർന്നിരിക്കുന്നു.

9 നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളഞ്ഞു;

നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണിരിക്കുന്നു.

10 ഞാൻ കരഞ്ഞു ഉപവാസത്താൽ ആത്മതപനം ചെയ്തു.

അതും എനിക്കു നിന്ദയായ്തീർന്നു;

11 ഞാൻ രട്ടുശീല എന്റെ ഉടുപ്പാക്കി;

ഞാൻ അവർക്കു പഴഞ്ചൊല്ലായ്തീർന്നു.

12 പട്ടണവാതില്ക്കൽ ഇരിക്കുന്നവർ എന്നെക്കുറിച്ചു സല്ലാപിക്കുന്നു;

ഞാൻ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു.

13 ഞാനോ യഹോവേ, പ്രസാദകാലത്തു നിന്നോടു പ്രാർത്ഥിക്കുന്നു;

ദൈവമേ, നിന്റെ ദയയുടെ ബഹുത്വത്താൽ,

നിന്റെ രക്ഷാവിശ്വസ്തതയാൽ തന്നേ, എനിക്കുത്തരമരുളേണമേ.

14 ചേറ്റിൽനിന്നു എന്നെ കയറ്റേണമേ; ഞാൻ താണുപോകരുതേ;

എന്നെ പകെക്കുന്നവരുടെ കയ്യിൽനിന്നും ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ വിടുവിക്കേണമേ.

15 ജലപ്രവാഹം എന്റെ മീതെ കവിയരുതേ;

ആഴം എന്നെ വിഴുങ്ങരുതേ;

കുഴി എന്നെ അടെച്ചുകൊള്ളുകയുമരുതേ.

16 യഹോവേ, എനിക്കുത്തരമരുളേണമേ;

നിന്റെ ദയ നല്ലതല്ലോ;

നിന്റെ കരുണയുടെ ബഹുത്വപ്രകാരം എങ്കലേക്കു തിരിയേണമേ;

17 അടിയന്നു തിരുമുഖം മറെക്കരുതേ;

ഞാൻ കഷ്ടത്തിൽ ഇരിക്കയാൽ വേഗത്തിൽ എനിക്കു ഉത്തരമരുളേണമേ.

18 എന്റെ പ്രാണനോടു അടുത്തുവന്നു അതിനെ വീണ്ടുകൊള്ളേണമേ;

എന്റെ ശത്രുക്കൾനിമിത്തം എന്നെ വീണ്ടെടുക്കേണമേ.

19 എനിക്കുള്ള നിന്ദയും ലജ്ജയും അപമാനവും നീ അറിയുന്നു;

എന്റെ വൈരികൾ എല്ലാവരും നിന്റെ ദൃഷ്ടിയിൽ ഇരിക്കുന്നു.

20 നിന്ദ എന്റെ ഹൃദയത്തെ തകർത്തു,

ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു;

വല്ലവന്നും സഹതാപം തോന്നുമോ എന്നു ഞാൻ നോക്കിക്കൊണ്ടിരുന്നു; ആർക്കും തോന്നിയില്ല;

ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും.

21 അവർ എനിക്കു തിന്നുവാൻ കൈപ്പു തന്നു;

എന്റെ ദാഹത്തിന്നു അവർ എനിക്കു ചൊറുക്ക കുടിപ്പാൻ തന്നു.

22 അവരുടെ മേശ അവരുടെ മുമ്പിൽ കണിയായും

അവർ സുഖത്തോടിരിക്കുമ്പോൾ കുടുക്കായും തീരട്ടെ.

23 അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ;

അവരുടെ അര എപ്പോഴും ആടുമാറാക്കേണമേ.

24 നിന്റെ ക്രോധം അവരുടെമേൽ പകരേണമേ;

നിന്റെ ഉഗ്രകോപം അവരെ പിടിക്കുമാറാകട്ടെ.

25 അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ;

അവരുടെ കൂടാരങ്ങളിൽ ആരും പാർക്കാതിരിക്കട്ടെ.

26 നീ ദണ്ഡിപ്പിച്ചവനെ അവർ ഉപദ്രവിക്കുന്നു;

നീ മുറിവേല്പിച്ചവരുടെ വേദനയെ അവർ വിവരിക്കുന്നു.

27 അവരുടെ അകൃത്യത്തോടു അകൃത്യം കൂട്ടേണമേ;

നിന്റെ നീതിയെ അവർ പ്രാപിക്കരുതേ.

28 ജീവന്റെ പുസ്തകത്തിൽനിന്നു അവരെ മായിച്ചുകളയേണമേ;

നീതിമാന്മാരോടുകൂടെ അവരെ എഴുതരുതേ.

29 ഞാനോ എളിയവനും ദുഃഖിതനും ആകുന്നു;

ദൈവമേ, നിന്റെ രക്ഷ എന്നെ ഉയർത്തുമാറാകട്ടെ.

30 ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും;

സ്തോത്രത്തോടെ അവനെ മഹത്വപ്പെടുത്തും.

31 അതു യഹോവെക്കു കാളയെക്കാളും

കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകും.

32 സൗമ്യതയുള്ളവർ അതു കണ്ടു സന്തോഷിക്കും;

ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം ജീവിക്കട്ടെ.

33 യഹോവ ദരിദ്രന്മാരുടെ പ്രാർത്ഥന കേൾക്കുന്നു;

തന്റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല;

34 ആകാശവും ഭൂമിയും സമുദ്രങ്ങളും

അവയിൽ ചരിക്കുന്ന സകലവും അവനെ സ്തുതിക്കട്ടെ.

35 ദൈവം സീയോനെ രക്ഷിക്കും; അവൻ യെഹൂദാനഗരങ്ങളെ പണിയും;

അവർ അവിടെ പാർത്തു അതിനെ കൈവശമാക്കും.

36 അവന്റെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും;

അവന്റെ നാമത്തെ സ്നേഹിക്കുന്നവർ അതിൽ വസിക്കും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-