Publicidade

Salmos 119

ആലേഫ്.

1 യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു

നടപ്പിൽ നിഷ്കളങ്കരായവർ ഭാഗ്യവാന്മാർ.

2 അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചു

പൂർണ്ണഹൃദയത്തോടെ അവനെ അന്വേഷിക്കുന്നവർ ഭാഗ്യവാന്മാർ.

3 അവർ നീതികേടു പ്രവർത്തിക്കാതെ

അവന്റെ വഴികളിൽതന്നേ നടക്കുന്നു.

4 നിന്റെ പ്രമാണങ്ങളെ കൃത്യമായി ആചരിക്കേണ്ടതിന്നു

നീ അവയെ കല്പിച്ചുതന്നിരിക്കുന്നു.

5 നിന്റെ ചട്ടങ്ങളെ ആചരിക്കേണ്ടതിന്നു

എന്റെ നടപ്പു സ്ഥിരമായെങ്കിൽ കൊള്ളായിരുന്നു.

6 നിന്റെ സകലകല്പനകളെയും സൂക്ഷിക്കുന്നേടത്തോളം

ഞാൻ ലജ്ജിച്ചുപോകയില്ല.

7 നിന്റെ നീതിയുള്ള വിധികളെ പഠിച്ചിട്ടു

ഞാൻ പരമാർത്ഥഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും.

8 ഞാൻ നിന്റെ ചട്ടങ്ങളെ ആചരിക്കും;

എന്നെ അശേഷം ഉപേക്ഷിക്കരുതേ.

ബേത്ത്.

9 ബാലൻ തന്റെ നടപ്പിനെ നിർമ്മലമാക്കുന്നതു എങ്ങനെ?

നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാൽ തന്നേ.

10 ഞാൻ പൂർണ്ണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു;

നിന്റെ കല്പനകൾ വിട്ടുനടപ്പാൻ എനിക്കു ഇടവരരുതേ.

11 ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു

നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു.

12 യഹോവേ, നീ വാഴ്ത്തപ്പെട്ടവൻ;

നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചു തരേണമേ.

13 ഞാൻ എന്റെ അധരങ്ങൾകൊണ്ടു

നിന്റെ വായുടെ വിധികളെ ഒക്കെയും വർണ്ണിക്കുന്നു.

14 ഞാൻ സർവ്വസമ്പത്തിലും എന്നപോലെ

നിന്റെ സാക്ഷ്യങ്ങളുടെ വഴിയിൽ ആനന്ദിക്കുന്നു.

15 ഞാൻ നിന്റെ പ്രമാണങ്ങളെ ധ്യാനിക്കയും

നിന്റെ വഴികളെ സൂക്ഷിക്കയും ചെയ്യുന്നു.

16 ഞാൻ നിന്റെ ചട്ടങ്ങളിൽ രസിക്കും;

നിന്റെ വചനത്തെ മറക്കയുമില്ല.

ഗീമെൽ.

17 ജീവച്ചിരിക്കേണ്ടതിന്നു അടിയന്നു നന്മ ചെയ്യേണമേ;

എന്നാൽ ഞാൻ നിന്റെ വചനം പ്രമാണിക്കും.

18 നിന്റെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിന്നു

എന്റെ കണ്ണുകളെ തുറക്കേണമേ.

19 ഞാൻ ഭൂമിയിൽ പരദേശിയാകുന്നു;

നിന്റെ കല്പനകളെ എനിക്കു മറെച്ചുവെക്കരുതേ.

20 നിന്റെ വിധികൾക്കായുള്ള നിത്യവാഞ്ഛകൊണ്ടു

എന്റെ മനസ്സു തകർന്നിരിക്കുന്നു.

21 നിന്റെ കല്പനകളെ വിട്ടുനടക്കുന്നവരായി

ശപിക്കപ്പെട്ട അഹങ്കാരികളെ നീ ഭർത്സിക്കുന്നു.

22 നിന്ദയും അപമാനവും എന്നോടു അകറ്റേണമേ;

ഞാൻ നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു.

23 പ്രഭുക്കന്മാരും ഇരുന്നു എനിക്കു വിരോധമായി സംഭാഷിക്കുന്നു;

എങ്കിലും അടിയൻ നിന്റെ ചട്ടങ്ങളെ ധ്യാനിക്കുന്നു.

24 നിന്റെ സാക്ഷ്യങ്ങൾ എന്റെ പ്രമോദവും

എന്റെ ആലോചനക്കാരും ആകുന്നു.

ദാലെത്ത്.

25 എന്റെ പ്രാണൻ പൊടിയോടു പറ്റിയിരിക്കുന്നു;

തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.

26 എന്റെ വഴികളെ ഞാൻ വിവരിച്ചപ്പോൾ നീ എനിക്കു ഉത്തരമരുളി;

നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.

27 നിന്റെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കേണമേ;

എന്നാൽ ഞാൻ നിന്റെ അത്ഭുതങ്ങളെ ധ്യാനിക്കും.

28 എന്റെ പ്രാണൻ വിഷാദംകൊണ്ടു ഉരുകുന്നു;

നിന്റെ വചനപ്രകാരം എന്നെ നിവിർത്തേണമേ.

29 ഭോഷ്കിന്റെ വഴി എന്നോടു അകറ്റേണമേ;

നിന്റെ ന്യായപ്രമാണം എനിക്കു കൃപയോടെ നല്കേണമേ.

30 വിശ്വസ്തതയുടെ മാർഗ്ഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു;

നിന്റെ വിധികളെ എന്റെ മുമ്പിൽ വെച്ചിരിക്കുന്നു.

31 ഞാൻ നിന്റെ സാക്ഷ്യങ്ങളോടു പറ്റിയിരിക്കുന്നു;

യഹോവേ, എന്നെ ലജ്ജിപ്പിക്കരുതേ.

32 നീ എന്റെ ഹൃദയത്തെ വിശാലമാക്കുമ്പോൾ

ഞാൻ നിന്റെ കല്പനകളുടെ വഴിയിൽ ഓടും.

ഹേ.

33 യഹോവേ, നിന്റെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കേണമേ;

ഞാൻ അതിനെ അവസാനത്തോളം പ്രമാണിക്കും.

34 ഞാൻ നിന്റെ ന്യായപ്രമാണം കാക്കേണ്ടതിന്നും

അതിനെ പൂർണ്ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിന്നും എനിക്കു ബുദ്ധി നല്കേണമേ.

35 നിന്റെ കല്പനകളുടെ പാതയിൽ എന്നെ നടത്തേണമേ;

ഞാൻ അതിൽ ഇഷ്ടപ്പെടുന്നുവല്ലോ.

36 ദുരാദായത്തിലേക്കല്ല, നിന്റെ സാക്ഷ്യങ്ങളിലേക്കു തന്നേ

എന്റെ ഹൃദയം ചായുമാറാക്കേണമേ.

37 വ്യാജത്തെ നോക്കാതവണ്ണം എന്റെ കണ്ണുകളെ തിരിച്ചു

നിന്റെ വഴികളിൽ എന്നെ ജീവിപ്പിക്കേണമേ.

38 നിന്നോടുള്ള ഭക്തിയെ വർദ്ധിപ്പിക്കുന്നതായ

നിന്റെ വചനത്തെ അടിയന്നു നിവർത്തിക്കേണമേ.

39 ഞാൻ പേടിക്കുന്ന നിന്ദയെ അകറ്റിക്കളയേണമേ;

നിന്റെ വിധികൾ നല്ലവയല്ലോ.

40 ഇതാ, ഞാൻ നിന്റെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു;

നിന്റെ നീതിയാൽ എന്നെ ജീവിപ്പിക്കേണമേ.

വൗ.

41 യഹോവേ, നിന്റെ വചനപ്രകാരം നിന്റെ ദയയും

നിന്റെ രക്ഷയും എങ്കലേക്കു വരുമാറാകട്ടെ.

42 ഞാൻ നിന്റെ വചനത്തിൽ ആശ്രയിക്കുന്നതുകൊണ്ടു

എന്നെ നിന്ദിക്കുന്നവനോടു ഉത്തരം പറവാൻ ഞാൻ പ്രാപ്തനാകും.

43 ഞാൻ നിന്റെ വിധികൾക്കായി കാത്തിരിക്കയാൽ

സത്യത്തിന്റെ വചനം എന്റെ വായിൽ നിന്നു നീക്കിക്കളയരുതേ.

44 അങ്ങനെ ഞാൻ നിന്റെ ന്യായപ്രമാണം

ഇടവിടാതെ എന്നേക്കും പ്രമാണിക്കും.

45 നിന്റെ പ്രമാണങ്ങളെ ആരായുന്നതുകൊണ്ടു

ഞാൻ വിശാലതയിൽ നടക്കും.

46 ഞാൻ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും

നിന്റെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും.

47 ഞാൻ നിന്റെ കല്പനകളിൽ പ്രമോദിക്കുന്നു;

അവ എനിക്കു പ്രിയമായിരിക്കുന്നു.

48 എനിക്കു പ്രിയമായിരിക്കുന്ന നിന്റെ കല്പനകളിലേക്കു ഞാൻ കൈകളെ ഉയർത്തുന്നു;

നിന്റെ ചട്ടങ്ങളെ ഞാൻ ധ്യാനിക്കുന്നു.

സയിൻ.

49 നീ എന്നെ പ്രത്യാശിക്കുമാറാക്കിയതുകൊണ്ടു

അടിയനോടുള്ള വചനത്തെ ഓർക്കേണമേ.

50 നിന്റെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നതു

എന്റെ കഷ്ടതയിൽ എനിക്കു ആശ്വാസമാകുന്നു.

51 അഹങ്കാരികൾ എന്നെ അത്യന്തം പരിഹസിച്ചു;

ഞാനോ നിന്റെ ന്യായപ്രമാണത്തെ വിട്ടുമാറീട്ടില്ല.

52 യഹോവേ, പണ്ടേയുള്ള നിന്റെ വിധികളെ ഓർത്തു

ഞാൻ എന്നെതന്നേ ആശ്വസിപ്പിക്കുന്നു.

53 നിന്റെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാർനിമിത്തം

എനിക്കു ഉഗ്രകോപം പിടിച്ചിരിക്കുന്നു.

54 ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ നിന്റെ ചട്ടങ്ങൾ എന്റെ കീർത്തനം ആകുന്നു.

55 യഹോവേ, രാത്രിയിൽ ഞാൻ തിരുനാമം ഓർക്കുന്നു;

നിന്റെ ന്യായപ്രമാണം ഞാൻ ആചരിക്കുന്നു.

56 ഞാൻ നിന്റെ പ്രമാണങ്ങളെ അനുസരിക്കുന്നതു

എനിക്കു വിഹിതമായിരിക്കുന്നു.

ഹേത്ത്.

57 യഹോവേ, നീ എന്റെ ഓഹരിയാകുന്നു;

ഞാൻ നിന്റെ വചനങ്ങളെ പ്രമാണിക്കും എന്നു ഞാൻ പറഞ്ഞു.

58 പൂർണ്ണഹൃദയത്തോടേ ഞാൻ നിന്റെ കൃപെക്കായി യാചിക്കുന്നു;

നിന്റെ വാഗ്ദാനപ്രകാരം എന്നോടു കൃപയുണ്ടാകേണമേ.

59 ഞാൻ എന്റെ വഴികളെ വിചാരിച്ചു,

എന്റെ കാലുകളെ നിന്റെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു.

60 നിന്റെ കല്പനകളെ പ്രമാണിക്കേണ്ടതിന്നു

ഞാൻ താമസിയാതെ ബദ്ധപ്പെടുന്നു;

61 ദുഷ്ടന്മാരുടെ പാശങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു;

ഞാൻ നിന്റെ ന്യായപ്രമാണത്തെ മറക്കുന്നില്ലതാനും.

62 നിന്റെ നീതിയുള്ള ന്യായവിധികൾ ഹേതുവായി

നിനക്കു സ്തോത്രം ചെയ്‌വാൻ ഞാൻ അർദ്ധരാത്രിയിൽ എഴുന്നേല്ക്കും.

63 നിന്നെ ഭയപ്പെടുകയും നിന്റെ പ്രമാണങ്ങളെ അനുസരിക്കയും

ചെയ്യുന്ന എല്ലാവർക്കും ഞാൻ കൂട്ടാളിയാകുന്നു.

64 യഹോവേ, ഭൂമി നിന്റെ ദയകൊണ്ടു നിറെഞ്ഞിരിക്കുന്നു;

നിന്റെ ചട്ടങ്ങളെ എനിക്കുഉപദേശിച്ചു തരേണമേ.

തേത്ത്.

65 യഹോവേ, തിരുവചനപ്രകാരം

നീ അടിയന്നു നന്മ ചെയ്തിരിക്കുന്നു.

66 നിന്റെ കല്പനകളെ ഞാൻ വിശ്വസിച്ചിരിക്കയാൽ

എനിക്കു നല്ല ബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചുതരേണമേ.

67 കഷ്ടതയിൽ ആകുന്നതിന്നു മുമ്പെ ഞാൻ തെറ്റിപ്പോയി;

ഇപ്പോഴോ ഞാൻ നിന്റെ വചനത്തെ പ്രമാണിക്കുന്നു.

68 നീ നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു;

നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.

69 അഹങ്കാരികൾ എന്നെക്കൊണ്ടു നുണപറഞ്ഞുണ്ടാക്കി;

ഞാനോ പൂർണ്ണഹൃദയത്തോടെ നിന്റെ പ്രമാണങ്ങളെ അനുസരിക്കും.

70 അവരുടെ ഹൃദയം കൊഴുപ്പുപോലെ തടിച്ചിരിക്കുന്നു;

ഞാനോ നിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു.

71 നിന്റെ ചട്ടങ്ങൾ പഠിപ്പാൻ തക്കവണ്ണം

ഞാൻ കഷ്ടതയിൽ ആയിരുന്നതു എനിക്കു ഗുണമായി.

72 ആയിരം ആയിരം പൊൻവെള്ളി നാണ്യത്തെക്കാൾ

നിന്റെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം.

യോദ്.

73 തൃക്കൈകൾ എന്നെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുന്നു;

നിന്റെ കല്പനകളെ പഠിപ്പാൻ എനിക്കു ബുദ്ധി നല്കേണമേ.

74 തിരുവചനത്തിൽ ഞാൻ പ്രത്യാശ വെച്ചിരിക്കയാൽ

നിന്റെ ഭക്തന്മാർ എന്നെ കണ്ടു സന്തോഷിക്കുന്നു.

75 യഹോവേ, നിന്റെ വിധികൾ നീതിയുള്ളവയെന്നും

വിശ്വസ്തതയോടെ നീ എന്നെ താഴ്ത്തിയിരിക്കുന്നു എന്നും ഞാൻ അറിയുന്നു.

76 അടിയനോടുള്ള നിന്റെ വാഗ്ദാനപ്രകാരം

നിന്റെ ദയ എന്റെ ആശ്വാസത്തിന്നായി ഭവിക്കുമാറാകട്ടെ.

77 ഞാൻ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ കരുണ എനിക്കു വരുമാറാകട്ടെ;

നിന്റെ ന്യായപ്രമാണത്തിൽ ഞാൻ രസിക്കുന്നു.

78 അഹങ്കാരികൾ എന്നെ വെറുതെ മറിച്ചിട്ടിരിക്കയാൽ ലജ്ജിച്ചുപോകട്ടെ;

ഞാനോ നിന്റെ കല്പനകളെ ധ്യാനിക്കുന്നു.

79 നിന്റെ ഭക്തന്മാരും നിന്റെ സാക്ഷ്യങ്ങളെ അറിയുന്നവരും

എന്റെ അടുക്കൽ വരട്ടെ.

80 ഞാൻ ലജ്ജിച്ചു പോകാതിരിക്കേണ്ടതിന്നു

എന്റെ ഹൃദയം നിന്റെ ചട്ടങ്ങളിൽ നിഷ്കളങ്കമായിരിക്കട്ടെ.

കഫ്.

81 ഞാൻ നിന്റെ രക്ഷയെ കാത്തു മൂർച്ഛിക്കുന്നു;

നിന്റെ വാഗ്ദാനം ഞാൻ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു.

82 എപ്പോൾ നീ എന്നെ ആശ്വസിപ്പിക്കും എന്നുവെച്ചു

എന്റെ കണ്ണു നിന്റെ വാഗ്ദാനം കാത്തു ക്ഷീണിക്കുന്നു.

83 പുകയത്തു വെച്ച തുരുത്തിപോലെ ഞാൻ ആകുന്നു.

എങ്കിലും നിന്റെ ചട്ടങ്ങളെ മറക്കുന്നില്ല.

84 അടിയന്റെ ജീവകാലം എന്തുള്ളു?

എന്നെ ഉപദ്രവിക്കുന്നവരോടു നീ എപ്പോൾ ന്യായവിധി നടത്തും?

85 നിന്റെ ന്യായപ്രമാണത്തെ അനുസരിക്കാത്ത

അഹങ്കാരികൾ എനിക്കായി കുഴി കുഴിച്ചിരിക്കുന്നു.

86 നിന്റെ കല്പനകളെല്ലം വിശ്വാസ്യമാകുന്നു;

അവർ എന്നെ വെറുതെ ഉപദ്രവിക്കുന്നു;

എന്നെ സഹായിക്കേണമേ.

87 അവർ ഭൂമിയിൽ എന്നെ മിക്കവാറും മുടിച്ചിരിക്കുന്നു;

നിന്റെ പ്രമാണങ്ങളെ ഞാൻ ഉപേക്ഷിച്ചില്ലതാനും.

88 നിന്റെ ദയെക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ;

ഞാൻ നിന്റെ വായിൽനിന്നുള്ള സാക്ഷ്യങ്ങളെ പ്രമാണിക്കും.

ലാമെദ്.

89 യഹോവേ, നിന്റെ വചനം

സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു.

90 നിന്റെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു;

നീ ഭൂമിയെ സ്ഥാപിച്ചു, അതു നിലനില്ക്കുന്നു.

91 അവ ഇന്നുവരെ നിന്റെ നിയമപ്രകാരം നിലനില്ക്കുന്നു;

സർവ്വസൃഷ്ടികളും നിന്റെ ദാസന്മാരല്ലോ.

92 നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആയിരുന്നില്ലെങ്കിൽ

ഞാൻ എന്റെ കഷ്ടതയിൽ നശിച്ചുപോകുമായിരുന്നു.

93 ഞാൻ ഒരുനാളും നിന്റെ പ്രമാണങ്ങളെ മറക്കയില്ല;

അവയെക്കൊണ്ടല്ലോ നീ എന്നെ ജീവിപ്പിച്ചിരിക്കുന്നതു.

94 ഞാൻ നിനക്കുള്ളവനത്രെ; എന്നെ രക്ഷിക്കേണമേ;

ഞാൻ നിന്റെ പ്രമാണങ്ങളെ അന്വേഷിക്കുന്നു.

95 ദുഷ്ടന്മാർ എന്നെ നശിപ്പിപ്പാൻ പതിയിരിക്കുന്നു;

ഞാനോ നിന്റെ സാക്ഷ്യങ്ങളെ ചിന്തിച്ചുകൊള്ളും.

96 സകലസമ്പൂർത്തിക്കും ഞാൻ അവസാനം കണ്ടിരിക്കുന്നു;

നിന്റെ കല്പനയോ അത്യന്തം വിസ്തീർണ്ണമായിരിക്കുന്നു.

മേം.

97 നിന്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം;

ഇടവിടാതെ അതു എന്റെ ധ്യാനമാകുന്നു.

98 നിന്റെ കല്പനകൾ എന്നെ എന്റെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു;

അവ എപ്പോഴും എന്റെ പക്കൽ ഉണ്ടു.

99 നിന്റെ സാക്ഷ്യങ്ങൾ എന്റെ ധ്യാനമായിരിക്കകൊണ്ടു

എന്റെ സകല ഗുരുക്കന്മാരിലും ഞാൻ ബുദ്ധിമാനാകുന്നു.

100 നിന്റെ പ്രമാണങ്ങളെ അനുസരിക്കയാൽ

ഞാൻ വയോധികന്മാരിലും വിവേകമേറിയവനാകുന്നു.

101 നിന്റെ വചനം പ്രമാണിക്കേണ്ടതിന്നു

ഞാൻ സകല ദുർമ്മാർഗ്ഗത്തിൽനിന്നും കാൽ വിലക്കുന്നു.

102 നീ എന്നെ ഉപദേശിച്ചിരിക്കയാൽ

ഞാൻ നിന്റെ വിധികളെ വിട്ടുമാറീട്ടില്ല.

103 തിരുവചനം എന്റെ അണ്ണാക്കിന്നു എത്ര മധുരം!

അവ എന്റെ വായിക്കു തേനിലും നല്ലതു.

104 നിന്റെ പ്രമാണങ്ങളാൽ ഞാൻ വിവേകമുള്ളവനാകുന്നു.

അതുകൊണ്ടു ഞാൻ സകലവ്യാജമാർഗ്ഗവും വെറുക്കുന്നു.

നൂൻ.

105 നിന്റെ വചനം എന്റെ കാലിന്നു ദീപവും

എന്റെ പാതെക്കു പ്രകാശവും ആകുന്നു.

106 നിന്റെ നീതിയുള്ള വിധികളെ പ്രമാണിക്കുമെന്നു

ഞാൻ സത്യം ചെയ്തു; അതു ഞാൻ നിവർത്തിക്കും.

107 ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു;

യഹോവേ, നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.

108 യഹോവേ, എന്റെ വായുടെ സ്വമേധാദാനങ്ങളിൽ പ്രസാദിക്കേണമേ;

നിന്റെ വിധികളെ എനിക്കു ഉപദേശിച്ചു തരേണമേ.

109 ഞാൻ പ്രാണത്യാഗം ചെയ്‌വാൻ എല്ലായ്പോഴും ഒരുങ്ങിയിരിക്കുന്നു;

എങ്കിലും നിന്റെ ന്യായപ്രമാണം ഞാൻ മറക്കുന്നില്ല.

110 ദുഷ്ടന്മാർ എനിക്കു കണി വെച്ചിരിക്കുന്നു;

എന്നാലും ഞാൻ നിന്റെ പ്രമാണങ്ങളെ ഉപേക്ഷിക്കുന്നില്ല.

111 ഞാൻ നിന്റെ സാക്ഷ്യങ്ങളെ ശാശ്വതാവകാശമാക്കിയിരിക്കുന്നു;

അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാകുന്നു.

112 നിന്റെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിപ്പാൻ

ഞാൻ എന്റെ ഹൃദയത്തെ ചായിച്ചിരിക്കുന്നു.

സാമെക്.

113 ഇരുമനസ്സുള്ളവരെ ഞാൻ വെറുക്കുന്നു;

എന്നാൽ നിന്റെ ന്യായപ്രമാണം എനിക്കു പ്രിയമാകുന്നു.

114 നീ എന്റെ മറവിടവും എന്റെ പരിചയും ആകുന്നു;

ഞാൻ തിരുവചനത്തിൽ പ്രത്യാശ വെച്ചിരിക്കുന്നു.

115 എന്റെ ദൈവത്തിന്റെ കല്പനകളെ ഞാൻ പ്രമാണിക്കേണ്ടതിന്നു

ദുഷ്കർമ്മികളേ, എന്നെ വിട്ടകന്നു പോകുവിൻ.

116 ഞാൻ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ വചനപ്രകാരം എന്നെ താങ്ങേണമേ;

എന്റെ പ്രത്യാശയിൽ ഞാൻ ലജ്ജിച്ചുപോകരുതേ.

117 ഞാൻ രക്ഷപ്പെടേണ്ടതിന്നു എന്നെ താങ്ങേണമേ;

നിന്റെ ചട്ടങ്ങളിൽ ഞാൻ നിരന്തരം രസിക്കും.

118 നിന്റെ ചട്ടങ്ങളെ വിട്ടുപോകുന്നവരെ ഒക്കെയും നീ നിരസിക്കുന്നു;

അവരുടെ വഞ്ചന വ്യർത്ഥമാകുന്നു.

119 ഭൂമിയിലെ സകലദുഷ്ടന്മാരെയും നീ കീടത്തെപ്പോലെ നീക്കിക്കളയുന്നു;

അതുകൊണ്ടു നിന്റെ സാക്ഷ്യങ്ങൾ എനിക്കു പ്രിയമാകുന്നു.

120 നിങ്കലുള്ള ഭയംനിമിത്തം എന്റെ ദേഹം രോമാഞ്ചം കൊള്ളുന്നു;

നിന്റെ വിധികൾനിമിത്തം ഞാൻ ഭയപ്പെടുന്നു.

അയിൻ.

121 ഞാൻ നീതിയും ന്യായവും പ്രവർത്തിക്കുന്നു;

എന്റെ പീഡകന്മാർക്കു എന്നെ ഏല്പിച്ചുകൊടുക്കരുതേ.

122 അടിയന്റെ നന്മെക്കുവേണ്ടി ഉത്തരവാദി ആയിരിക്കേണമേ;

അഹങ്കാരികൾ എന്നെ പീഡിപ്പിക്കരുതേ.

123 എന്റെ കണ്ണു നിന്റെ രക്ഷയെയും

നിന്റെ നീതിയുടെ വചനത്തെയും കാത്തിരുന്നു ക്ഷീണിക്കുന്നു.

124 നിന്റെ ദയക്കു തക്കവണ്ണം അടിയനോടു പ്രവർത്തിച്ചു

നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.

125 ഞാൻ നിന്റെ ദാസൻ ആകുന്നു;

നിന്റെ സാക്ഷ്യങ്ങളെ ഗ്രഹിപ്പാൻ എനിക്കു ബുദ്ധി നല്കേണമേ.

126 യഹോവേ, ഇതു നിനക്കു പ്രവർത്തിപ്പാനുള്ള സമയമാകുന്നു;

അവർ നിന്റെ ന്യായപ്രമാണം ദുർബ്ബലമാക്കിയിരിക്കുന്നു.

127 അതുകൊണ്ടു നിന്റെ കല്പനകൾ

എനിക്കു പൊന്നിലും തങ്കത്തിലും അധികം പ്രിയമാകുന്നു.

128 ആകയാൽ നിന്റെ സകലപ്രമാണങ്ങളും ഒത്തതെന്നു എണ്ണി,

ഞാൻ സകലവ്യാജമാർഗ്ഗത്തേയും വെറുക്കുന്നു.

പേ.

129 നിന്റെ സാക്ഷ്യങ്ങൾ അതിശയകരമാകയാൽ

എന്റെ മനസ്സു അവയെ പ്രമാണിക്കുന്നു.

130 നിന്റെ വചനങ്ങളുടെ വികാശനം പ്രകാശപ്രദം ആകുന്നു;

അതു അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു.

131 നിന്റെ കല്പനകൾക്കായി വാഞ്ഛിക്കയാൽ

ഞാൻ എന്റെ വായ് തുറന്നു കിഴെക്കുന്നു.

132 തിരുനാമത്തെ സ്നേഹിക്കുന്നവർക്കു ചെയ്യുന്നതുപോലെ

നീ എങ്കലേക്കു തിരിഞ്ഞു എന്നോടു കൃപ ചെയ്യേണമേ.

133 എന്റെ കാലടികളെ നിന്റെ വചനത്തിൽ സ്ഥിരമാക്കേണമേ;

യാതൊരു നീതികേടും എന്നെ ഭരിക്കരുതേ.

134 മനുഷ്യന്റെ പീഡനത്തിൽനിന്നു എന്നെ വിടുവിക്കേണമേ;

എന്നാൽ ഞാൻ നിന്റെ പ്രമാണങ്ങളെ അനുസരിക്കും.

135 അടിയന്റെമേൽ നിന്റെ മുഖം പ്രകാശിപ്പിച്ചു

നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചു തരേണമേ.

136 അവർ നിന്റെ ന്യായപ്രമാണത്തെ അനുസരിക്കായ്കകൊണ്ടു

എന്റെ കണ്ണിൽനിന്നു ജലനദികൾ ഒഴുകുന്നു.

സാദെ.

137 യഹോവേ, നീ നീതിമാനാകുന്നു;

നിന്റെ വിധികൾ നേരുള്ളവ തന്നേ.

138 നീ നീതിയോടും അത്യന്തവിശ്വസ്തതയോടും കൂടെ

നിന്റെ സാക്ഷ്യങ്ങളെ കല്പിച്ചിരിക്കുന്നു.

139 എന്റെ വൈരികൾ തിരുവചനങ്ങളെ മറക്കുന്നതുകൊണ്ടു

എന്റെ എരിവു എന്നെ സംഹരിക്കുന്നു.

140 നിന്റെ വചനം അതിവിശുദ്ധമാകുന്നു;

അതുകൊണ്ടു അടിയന്നു അതു പ്രിയമാകുന്നു.

141 ഞാൻ അല്പനും നിന്ദിതനും ആകുന്നു;

എങ്കിലും ഞാൻ നിന്റെ പ്രമാണങ്ങളെ മറക്കുന്നില്ല.

142 നിന്റെ നീതി ശാശ്വതനീതിയും

നിന്റെ ന്യായപ്രമാണം സത്യവുമാകുന്നു.

143 കഷ്ടവും സങ്കടവും എന്നെ പിടിച്ചിരിക്കുന്നു;

എങ്കിലും നിന്റെ കല്പനകൾ എന്റെ പ്രമോദമാകുന്നു.

144 നിന്റെ സാക്ഷ്യങ്ങൾ എന്നേക്കും നീതിയുള്ളവ;

ഞാൻ ജീവിച്ചിരിക്കേണ്ടതിന്നു എനിക്കു ബുദ്ധി നല്കേണമേ.

കോഫ്.

145 ഞാൻ പൂർണ്ണഹൃദയത്തോടെ വിളിച്ചപേക്ഷിക്കുന്നു; എനിക്കു ഉത്തരം അരുളേണമേ;

യഹോവേ, ഞാൻ നിന്റെ ചട്ടങ്ങളെ പ്രമാണിക്കും.

146 ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്നെ രക്ഷിക്കേണമേ;

ഞാൻ നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കും.

147 ഞാൻ ഉദയത്തിന്നു മുമ്പെ എഴുന്നേറ്റു പ്രാർത്ഥിക്കുന്നു;

നിന്റെ വചനത്തിൽ ഞാൻ പ്രത്യാശവെക്കുന്നു.

148 തിരുവചനം ധ്യാനിക്കേണ്ടതിന്നു

എന്റെ കണ്ണു യാമങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു.

149 നിന്റെ ദയക്കു തക്കവണ്ണം എന്റെ അപേക്ഷ കേൾക്കേണമേ;

യഹോവേ, നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ.

150 ദുഷ്ടതയെ പിന്തുടരുന്നവർ സമീപിച്ചിരിക്കുന്നു;

നിന്റെ ന്യായപ്രമാണത്തോടു അവർ അകന്നിരിക്കുന്നു.

151 യഹോവേ, നീ സമീപസ്ഥനാകുന്നു;

നിന്റെ കല്പനകൾ ഒക്കെയും സത്യം തന്നേ.

152 നിന്റെ സാക്ഷ്യങ്ങളെ നീ എന്നേക്കും സ്ഥാപിച്ചിരിക്കുന്നു.

എന്നു ഞാൻ പണ്ടുതന്നേ അറിഞ്ഞിരിക്കുന്നു.

രേശ്.

153 എന്റെ അരിഷ്ടത കടാക്ഷിച്ചു എന്നെ വിടുവിക്കേണമേ;

ഞാൻ നിന്റെ ന്യായപ്രമാണത്തെ മറക്കുന്നില്ല.

154 എന്റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കേണമേ;

നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.

155 രക്ഷ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു;

അവർ നിന്റെ ചട്ടങ്ങളെ അന്വേഷിക്കുന്നില്ലല്ലോ.

156 യഹോവേ, നിന്റെ കരുണ വലിയതാകുന്നു;

നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ.

157 എന്നെ ഉപദ്രവിക്കുന്നവരും എന്റെ വൈരികളും വളരെയാകുന്നു;

എങ്കിലും ഞാൻ നിന്റെ സാക്ഷ്യങ്ങളെ വിട്ടുമാറുന്നില്ല.

158 ഞാൻ ദ്രോഹികളെ കണ്ടു വ്യസനിച്ചു;

അവർ നിന്റെ വചനം പ്രമാണിക്കുന്നില്ലല്ലോ.

159 നിന്റെ പ്രമാണങ്ങൾ എനിക്കു എത്ര പ്രിയം എന്നു കണ്ടു,

യഹോവേ, നിന്റെ ദയെക്കു തക്കവണ്ണം എന്നെ ജീവപ്പിക്കേണമേ.

160 നിന്റെ വചനത്തിന്റെ സാരം സത്യം തന്നേ;

നിന്റെ നീതിയുള്ള വിധികൾ ഒക്കെയും എന്നേക്കുമുള്ളവ.

ശീൻ.

161 പ്രഭുക്കന്മാർ വെറുതെ എന്നെ ഉപദ്രവിക്കുന്നു;

എങ്കിലും നിന്റെ വചനംനിമിത്തം എന്റെ ഹൃദയം പേടിക്കുന്നു.

162 വലിയ കൊള്ള കണ്ടുകിട്ടിയവനെപ്പോലെ

ഞാൻ നിന്റെ വചനത്തിൽ ആനന്ദിക്കുന്നു.

163 ഞാൻ ഭോഷ്കു പകെച്ചു വെറുക്കുന്നു;

നിന്റെ ന്യായപ്രമാണമോ എനിക്കു പ്രിയമാകുന്നു.

164 നിന്റെ നീതിയുള്ള വിധികൾനിമിത്തം

ഞാൻ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു.

165 നിന്റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവർക്കു മഹാസമാധാനം ഉണ്ടു;

അവർക്കു വീഴ്ചെക്കു സംഗതി ഏതുമില്ല.

166 യഹോവേ, ഞാൻ നിന്റെ രക്ഷയിൽ പ്രത്യാശ വെക്കുന്നു;

നിന്റെ കല്പനകളെ ഞാൻ ആചരിക്കുന്നു.

167 എന്റെ മനസ്സു നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു;

അവ എനിക്കു അത്യന്തം പ്രിയമാകുന്നു.

168 ഞാൻ നിന്റെ പ്രമാണങ്ങളെയും സാക്ഷ്യങ്ങളെയും പ്രമാണിക്കുന്നു;

എന്റെ വഴികളെല്ലാം നിന്റെ മുമ്പാകെ ഇരിക്കുന്നു.

തൗ.

169 യഹോവേ, എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ;

നിന്റെ വചനപ്രകാരം എനിക്കു ബുദ്ധി നല്കേണമേ.

170 എന്റെ യാചന തിരുസന്നിധിയിൽ വരുമാറാകട്ടെ;

നിന്റെ വാഗ്ദാനപ്രകാരം എന്നെ വിടുവിക്കേണമേ.

171 നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരുന്നതുകൊണ്ടു

എന്റെ അധരങ്ങൾ സ്തുതി പൊഴിക്കട്ടെ.

172 നിന്റെ കല്പനകൾ ഒക്കെയും നീതിയായിരിക്കയാൽ

എന്റെ നാവു നിന്റെ വാഗ്ദാനത്തെക്കുറിച്ചു പാടട്ടെ.

173 നിന്റെ കല്പനകളെ ഞാൻ തിരഞ്ഞെടുത്തിരിക്കയാൽ

നിന്റെ കൈ എനിക്കു തുണയായിരിക്കട്ടെ.

174 യഹോവേ, ഞാൻ നിന്റെ രക്ഷെക്കായി വാഞ്ഛിക്കുന്നു;

നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആകുന്നു.

175 നിന്നെ സ്തുതിക്കേണ്ടതിന്നു എന്റെ പ്രാണൻ ജീവിച്ചിരിക്കട്ടെ;

നിന്റെ വിധികൾ എനിക്കു തുണയായിരിക്കട്ടെ.

176 കാണാതെപോയ ആടുപോലെ ഞാൻ തെറ്റിപ്പോയിരിക്കുന്നു;

അടിയനെ അന്വേഷിക്കേണമേ; നിന്റെ കല്പനകളെ ഞാൻ മറക്കുന്നില്ല.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-