Publicidade

Salmos 72

ശലമോന്റെ ഒരു സങ്കീർത്തനം.

1 ദൈവമേ, രാജാവിന്നു നിന്റെ ന്യായവും

രാജകുമാരന്നു നിന്റെ നീതിയും നല്കേണമേ.

2 അവൻ നിന്റെ ജനത്തെ നീതിയോടും

നിന്റെ എളിയവരെ ന്യായത്തോടും കൂടെ പരിപാലിക്കട്ടെ.

3 നീതിയാൽ പർവ്വതങ്ങളിലും കുന്നുകളിലും ജനത്തിന്നു സമാധാനം വിളയട്ടെ.

4 ജനത്തിൽ എളിയവർക്കു അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ;

ദരിദ്രജനത്തെ അവൻ രക്ഷിക്കയും പീഡിപ്പിക്കുന്നവനെ തകർത്തുകളകയും ചെയ്യട്ടെ;

5 സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും

അവർ തലമുറതലമുറയായി നിന്നെ ഭയപ്പെടട്ടെ.

6 അരിഞ്ഞ പുല്പുറത്തു പെയ്യുന്ന മഴപോലെയും

ഭൂമിയെ നനെക്കുന്ന വന്മഴപോലെയും അവൻ ഇറങ്ങിവരട്ടെ.

7 അവന്റെ കാലത്തു നീതിമാന്മാർ തഴെക്കട്ടെ;

ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ.

8 അവൻ സമുദ്രംമുതൽ സമുദ്രംവരെയും

നദിമുതൽ ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കട്ടെ.

9 മരുഭൂമിയിൽ വസിക്കുന്നവർ അവന്റെ മുമ്പിൽ വണങ്ങട്ടെ;

അവന്റെ ശത്രുക്കൾ പൊടിമണ്ണു നക്കട്ടെ.

10 തർശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ കാഴ്ച കൊണ്ടുവരട്ടെ;

ശെബയിലെയും സെബയിലെയും രാജാക്കന്മാർ കപ്പം കൊടുക്കട്ടെ.

11 സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ;

സകലജാതികളും അവനെ സേവിക്കട്ടെ.

12 അവൻ നിലവിളിക്കുന്ന ദരിദ്രനെയും

സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ.

13 എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും;

ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും.

14 അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും;

അവരുടെ രക്തം അവന്നു വിലയേറിയതായിരിക്കും.

15 അവൻ ജീവിച്ചിരിക്കും; ശെബപൊന്നു അവന്നു കാഴ്ചവരും;

അവന്നുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കും;

ഇടവിടാതെ അവനെ അനുഗ്രഹിക്കും.

16 ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും;

അതിന്റെ വിളവു ലെബാനോനെപ്പോലെ ഉലയും;

നഗരവാസികൾ ഭൂമിയിലെ സസ്യംപോലെ തഴെക്കും.

17 അവന്റെ നാമം എന്നേക്കും ഇരിക്കും;

അവന്റെ നാമം സൂര്യൻ ഉള്ളേടത്തോളം നിലനില്ക്കും;

മനുഷ്യർ അവന്റെ പേർ ചൊല്ലി അന്യോന്യം അനുഗ്രഹിക്കും;

സകലജാതികളും അവനെ ഭാഗ്യവാൻ എന്നു പറയും.

18 താൻ മാത്രം അത്ഭുതങ്ങളെ ചെയ്യുന്നവനായി

യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.

19 അവന്റെ മഹത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ;

ഭൂമി മുഴുവനും അവന്റെ മഹത്വംകൊണ്ടു നിറയുമാറാകട്ടെ. ആമേൻ, ആമേൻ.

20 യിശ്ശായിപുത്രനായ ദാവീദിന്റെ പ്രാർത്ഥനകൾ അവസാനിച്ചിരിക്കുന്നു.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-