1 യഹോവേ, ഞാൻ അങ്ങയെ ശരണം പ്രാപിക്കുന്നു;
ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ;
അങ്ങേയുടെ നീതിനിമിത്തം എന്നെ വിടുവിക്കേണമേ.
2 അവിടുത്തെ ചെവി എന്നിലേക്ക് ചായിച്ച് എന്നെ വേഗം വിടുവിക്കേണമേ.
അവിടുന്ന്എനിക്കു ഉറപ്പുള്ള പാറയായും എന്നെ രക്ഷിക്കുന്ന കോട്ടയായും ഇരിക്കേണമേ.
3 അവിടുന്ന് എന്‍റെ പാറയും എന്‍റെ കോട്ടയുമല്ലോ;
അങ്ങേയുടെ നാമംനിമിത്തം എന്നെ നടത്തി പരിപാലിക്കേണമേ.
4 അവർ എനിക്കായി ഒളിച്ചുവച്ചിരിക്കുന്ന വലയിൽനിന്ന് എന്നെ വിടുവിക്കേണമേ;
അവിടുന്ന് എന്‍റെ അഭയസ്ഥാനമാകുന്നുവല്ലോ.
5 അങ്ങേയുടെ കയ്യിൽ ഞാൻ എന്‍റെ ആത്മാവിനെ ഭരമേല്പിക്കുന്നു;
വിശ്വസ്തദൈവമായ യഹോവേ, അവിടുന്ന് എന്നെ വീണ്ടെടുത്തിരിക്കുന്നു.