Publicidade

Salmos 69

സഹായത്തിനുവേണ്ടിയുള്ള പ്രാർത്ഥന
സംഗീതപ്രമാണിക്ക്; സാരസരാഗത്തിൽ; ദാവീദിന്‍റെ ഒരു സങ്കീർത്തനം.

1 ദൈവമേ, എന്നെ രക്ഷിക്കേണമേ;

വെള്ളം എന്‍റെ കഴുത്തോളം എത്തിയിരിക്കുന്നു.

2 ഞാൻ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു;

ആഴമുള്ള വെള്ളത്തിൽ ഞാൻ മുങ്ങിപ്പോകുന്നു;

പ്രവാഹങ്ങൾ എന്‍റെ മീതെ കവിഞ്ഞൊഴുകുന്നു.

3 എന്‍റെ നിലവിളികൊണ്ട് ഞാൻ തളർന്നിരിക്കുന്നു;

എന്‍റെ തൊണ്ട വരണ്ടിരിക്കുന്നു;

ദൈവത്തെ കാത്തിരുന്ന് എന്‍റെ കണ്ണ് മങ്ങിപ്പോകുന്നു.

4 കാരണംകൂടാതെ എന്നെ വെറുക്കുന്നവർ

എന്‍റെ തലയിലെ രോമങ്ങളേക്കാളും അധികമാകുന്നു;

വൃഥാ എന്‍റെ ശത്രുക്കളായി എന്നെ സംഹരിക്കുവാൻ ഭാവിക്കുന്നവർ പെരുകിയിരിക്കുന്നു;

ഞാൻ മോഷ്ടിക്കാത്തത് തിരികെ കൊടുക്കേണ്ടിവരുന്നു.

5 ദൈവമേ, അവിടുന്ന് എന്‍റെ ഭോഷത്തം അറിയുന്നു;

എന്‍റെ അകൃത്യങ്ങൾ അങ്ങേക്ക് മറഞ്ഞിരിക്കുന്നില്ല.

6 സൈന്യങ്ങളുടെ യഹോവയായ കർത്താവേ,

അങ്ങയിൽ പ്രത്യാശ വയ്ക്കുന്നവർ എന്‍റെ നിമിത്തം ലജ്ജിച്ചുപോകരുതേ;

യിസ്രായേലിന്‍റെ ദൈവമേ, അവിടുത്തെ അന്വേഷിക്കുന്നവർ

എന്‍റെ നിമിത്തം നാണിച്ചുപോകരുതേ.

7 അവിടുത്തെ നാമംനിമിത്തം ഞാൻ നിന്ദ സഹിച്ചു;

ലജ്ജ എന്‍റെ മുഖത്തെ മൂടിയിരിക്കുന്നു.

8 എന്‍റെ സഹോദരന്മാർക്ക് ഞാൻ പരദേശിയും

എന്‍റെ അമ്മയുടെ മക്കൾക്ക് അന്യനും ആയി തീർന്നിരിക്കുന്നു.

9 അങ്ങേയുടെ ആലയത്തെക്കുറിച്ചുള്ള എരിവ് എന്നെ തിന്നുകളഞ്ഞു;

അങ്ങയെ നിന്ദിക്കുന്നവരുടെ നിന്ദ എന്‍റെ മേൽ വീണിരിക്കുന്നു.

10 ഞാൻ എന്‍റെ പ്രാണനെ കരച്ചിലാലും ഉപവാസത്താലും താഴ്മയുള്ളവനാക്കി.

അതും എനിക്ക് നിന്ദയായി തീർന്നു;

11 ഞാൻ ചണവസ്ത്രം എന്‍റെ ഉടുപ്പാക്കി;

ഞാൻ അവർക്ക് പഴഞ്ചൊല്ലായിതീർന്നു.

12 പട്ടണവാതില്‍ക്കൽ ഇരിക്കുന്നവർ എന്നെക്കുറിച്ച് സംസാരിക്കുന്നു;

ഞാൻ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു.

13 ഞാനോ യഹോവേ, പ്രസാദകാലത്ത് അങ്ങേയോട് പ്രാർത്ഥിക്കുന്നു;

ദൈവമേ, അങ്ങേയുടെ ദയയുടെ ബഹുത്വത്താൽ,

അങ്ങേയുടെ വിശ്വസ്തതയാൽ തന്നെ, എന്നെ രക്ഷിച്ച് ഉത്തരമരുളേണമേ.

14 ചേറ്റിൽനിന്ന് എന്നെ കയറ്റേണമേ;

ഞാൻ താണുപോകരുതേ;

എന്നെ വെറുക്കുന്നവരുടെ കയ്യിൽനിന്നും

ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ രക്ഷിക്കേണമേ.

15 ജലപ്രവാഹം എന്‍റെ മീതെ കവിയരുതേ;

ആഴം എന്നെ വിഴുങ്ങരുതേ;

കുഴിയിൽ ഞാൻ അടയ്ക്കപ്പെട്ടുപോകരുതെ.

16 യഹോവേ, എനിക്കുത്തരമരുളേണമേ;

അങ്ങേയുടെ ദയ നല്ലതല്ലോ;

അങ്ങേയുടെ കരുണയുടെ ബഹുത്വപ്രകാരം

എന്നിലേക്ക് തിരിയേണമേ;

17 അടിയന് തിരുമുഖം മറയ്ക്കരുതേ;

ഞാൻ കഷ്ടത്തിൽ ഇരിക്കുകയാൽ വേഗത്തിൽ എനിക്ക് ഉത്തരമരുളേണമേ.

18 എന്‍റെ പ്രാണനോട് അടുത്തുവന്ന് അതിനെ വീണ്ടുകൊള്ളേണമേ;

എന്‍റെ ശത്രുക്കൾ നിമിത്തം എന്നെ വീണ്ടെടുക്കേണമേ.

19 എന്‍റെ നിന്ദയും ലജ്ജയും അപമാനവും അവിടുന്ന് അറിയുന്നു;

എന്‍റെ വൈരികൾ എല്ലാവരും അവിടുത്തെ ദൃഷ്ടിയിൽ ഇരിക്കുന്നു.

20 നിന്ദ എന്‍റെ ഹൃദയത്തെ തകർത്തു,

ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു;

ആർക്കെങ്കിലും സഹതാപം തോന്നുമോ എന്നു ഞാൻ നോക്കിക്കൊണ്ടിരുന്നു; ആർക്കും തോന്നിയില്ല;

ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും.

21 അവർ എനിക്ക് തിന്നുവാൻ കൈപ്പ് തന്നു;

എന്‍റെ ദാഹത്തിന് അവർ എനിക്ക് ചൊറുക്ക കുടിക്കുവാൻ തന്നു.

22 അവരുടെ സമ്പത്ത് അവരുടെ മുമ്പിൽ കെണിയായും

അവർ സമാധാനത്തോടിരിക്കുമ്പോൾ കുടുക്കായും തീരട്ടെ.

23 അവരുടെ കണ്ണ് കാണാതവണ്ണം ഇരുണ്ടുപോകട്ടെ;

അവരുടെ അര എപ്പോഴും വിറയ്ക്കുമാറാകട്ടെ.

24 അവിടുത്തെ ക്രോധം അവരുടെ മേൽ പകരേണമേ;

അവിടുത്തെ ഉഗ്രകോപം അവരെ പിടിക്കുമാറാകട്ടെ.

25 അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ;

അവരുടെ കൂടാരങ്ങളിൽ ആരും പാർക്കാതിരിക്കട്ടെ.

26 അങ്ങ് ദണ്ഡിപ്പിച്ചവനെ അവർ വീണ്ടും ഉപദ്രവിക്കുന്നു;

അവിടുന്ന് മുറിവേല്പിച്ചവരുടെ വേദന അവർ വിവരിക്കുന്നു.

27 അവരുടെ അകൃത്യത്തോട് അകൃത്യം കൂട്ടേണമേ;

അങ്ങേയുടെ നീതി അവർ പ്രാപിക്കരുതേ.

28 ജീവന്‍റെ പുസ്തകത്തിൽനിന്ന് അവരെ മായിച്ചുകളയേണമേ;

നീതിമാന്മാരോടുകൂടി അവരെ എഴുതരുതേ.

29 ഞാനോ എളിയവനും ദുഃഖിതനും ആകുന്നു;

ദൈവമേ, അങ്ങേയുടെ രക്ഷ എന്നെ ഉയർത്തുമാറാകട്ടെ.

30 ഞാൻ പാട്ടോടെ ദൈവത്തിന്‍റെ നാമത്തെ സ്തുതിക്കും;

സ്തോത്രത്തോടെ അവിടുത്തെ മഹത്വപ്പെടുത്തും.

31 അത് യഹോവയ്ക്ക് കാളയെക്കാളും

കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകും.

32 സൗമ്യതയുള്ളവർ അത് കണ്ടു സന്തോഷിക്കും;

ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം ജീവിക്കട്ടെ.

33 യഹോവ ദരിദ്രന്മാരുടെ പ്രാർത്ഥന കേൾക്കുന്നു;

തന്‍റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല;

34 ആകാശവും ഭൂമിയും സമുദ്രങ്ങളും

അവയിൽ ചരിക്കുന്ന സകലവും അവിടുത്തെ സ്തുതിക്കട്ടെ.

35 ദൈവം സീയോനെ രക്ഷിക്കും; കർത്താവ് യെഹൂദാനഗരങ്ങളെ പണിയും;

അവർ അവിടെ പാർത്ത് അതിനെ കൈവശമാക്കും.

36 അവിടുത്തെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും;

അവിടുത്തെ നാമത്തെ സ്നേഹിക്കുന്നവർ അതിൽ വസിക്കും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-