Publicidade

Salmos 74

ദൈവാലയനാശത്തെക്കുറിച്ചുള്ള വിലാപം
ആസാഫിന്‍റെ ഒരു ധ്യാനം.

1 ദൈവമേ, അങ്ങ് ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞത് എന്ത്?

അങ്ങേയുടെ മേച്ചില്പുറത്തെ ആടുകളുടെ നേരെ അവിടുത്തെ കോപം പുകയുന്നത് എന്ത്?

2 അങ്ങ് പണ്ടുപണ്ടേ സമ്പാദിച്ച അവിടുത്തെ സഭയെയും

അങ്ങ് വീണ്ടെടുത്ത അവിടുത്തെ അവകാശഗോത്രത്തെയും

അങ്ങ് വസിച്ചിരുന്ന സീയോൻ പർവ്വതത്തെയും ഓർക്കേണമേ.

3 നിത്യശൂന്യങ്ങളിലേക്ക് അങ്ങേയുടെ കാലടി വെക്കേണമേ;

ശത്രു വിശുദ്ധമന്ദിരത്തിൽ സകലവും നശിപ്പിച്ചിരിക്കുന്നു.

4 അങ്ങേയുടെ വൈരികൾ അങ്ങേയുടെ സമാഗമന സ്ഥലത്തിന്‍റെ നടുവിൽ അലറുന്നു;

അവരുടെ കൊടികൾ അവർ അടയാളങ്ങളായി നാട്ടിയിരിക്കുന്നു.

5 അവർ മരക്കൂട്ടത്തിന്മേൽ

കോടാലി ഓങ്ങുന്നതുപോലെ തോന്നി.

6 ഇതാ, അവർ മഴുകൊണ്ടും ചുറ്റിക കൊണ്ടും

അതിന്‍റെ ചിത്രപ്പണികൾ മുഴുവനും തകർത്തുകളയുന്നു.

7 അവർ അങ്ങേയുടെ വിശുദ്ധമന്ദിരം തീവച്ചു;

തിരുനാമത്തിന്‍റെ നിവാസത്തെ അവർ ഇടിച്ചുനിരത്തി അശുദ്ധമാക്കി.

8 "നാം അവരെ നശിപ്പിച്ചുകളയുക" എന്നു അവരുടെ ഹൃദയത്തിൽ പറഞ്ഞു,

ദേശത്തിൽ ദൈവത്തിന്‍റെ ആലയങ്ങളെല്ലാം ചുട്ടുകളഞ്ഞു.

9 ഞങ്ങൾ ഒരു അടയാളവും കാണുന്നില്ല;

യാതൊരു പ്രവാചകനും ശേഷിച്ചിട്ടില്ല;

ഇത് എത്രത്തോളം എന്നറിയുന്നവൻ ആരും ഞങ്ങളുടെ ഇടയിൽ ഇല്ല.

10 ദൈവമേ, വൈരി എത്രത്തോളം നിന്ദിക്കും?

ശത്രു അവിടുത്തെ നാമത്തെ എന്നേക്കും ദുഷിക്കുമോ?

11 അവിടുത്തെ കൈ, അങ്ങേയുടെ വലങ്കൈ അവിടുന്ന് പിൻവലിച്ചുകളയുന്നത് എന്ത്?

അങ്ങേയുടെ മാറിൽ നിന്ന് അത് എടുത്ത് അവരെ നശിപ്പിക്കേണമേ.

12 ദൈവം പുരാതനമേ എന്‍റെ രാജാവാകുന്നു;

ഭൂമിയുടെ മദ്ധ്യത്തിൽ അവിടുന്ന് രക്ഷ പ്രവർത്തിക്കുന്നു.

13 അങ്ങേയുടെ ശക്തികൊണ്ട് അവിടുന്ന് സമുദ്രത്തെ വിഭാഗിച്ചു;

വെള്ളത്തിലുള്ള തിമിംഗലങ്ങളുടെ തല ഉടച്ചുകളഞ്ഞു.

14 ലിവ്യാഥാന്‍റെ തലകളെ അവിടുന്ന് തകർത്തു;

മരുഭൂവാസികളായ ജീവികൾക്ക് അതിനെ ആഹാരമായി കൊടുത്തു.

15 അങ്ങ് ഉറവും ഒഴുക്കും തുറന്നുവിട്ടു,

മഹാനദികളെ അങ്ങ് വറ്റിച്ചുകളഞ്ഞു.

16 പകൽ നിനക്കുള്ളത്; രാവും അങ്ങേക്കുള്ളത്;

വെളിച്ചത്തെയും സൂര്യനെയും അവിടുന്ന് ഉണ്ടാക്കിയിരിക്കുന്നു.

17 ഭൂസീമകൾ എല്ലാം അവിടുന്ന് സ്ഥാപിച്ചു;

അങ്ങ് ഉഷ്ണകാലവും ശീതകാലവും നിയമിച്ചു.

18 യഹോവേ, ശത്രു നിന്ദിച്ചതും

മൂഢജനത തിരുനാമത്തെ ദുഷിച്ചതും ഓർക്കേണമേ.

19 അങ്ങേയുടെ കുറുപ്രാവിനെ ദുഷ്ടമൃഗത്തിന് ഏല്പിക്കരുതേ;

അങ്ങേയുടെ എളിയവരുടെ ജീവനെ എന്നേക്കും മറക്കരുതേ.

20 അങ്ങേയുടെ നിയമത്തെ മാനിക്കേണമേ;

ഭൂമിയിലെ അന്ധകാരസ്ഥലങ്ങൾ സാഹസനിവാസങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു.

21 പീഡിതൻ ലജ്ജിച്ച് പിന്തിരിയരുതേ;

എളിയവനും ദരിദ്രനും തിരുനാമത്തെ സ്തുതിക്കട്ടെ.

22 ദൈവമേ, എഴുന്നേറ്റ് അങ്ങേയുടെ വ്യവഹാരം നടത്തേണമേ;

മൂഢൻ ഇടവിടാതെ അങ്ങയെ നിന്ദിക്കുന്നത് ഓർക്കേണമേ.

23 അങ്ങേയുടെ വൈരികളുടെ ആരവം മറക്കരുതേ;

അങ്ങേയുടെ എതിരാളികളുടെ കലഹം എപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുന്നു.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-