ക്ഷമയുടെ സന്തോഷം
1 അതിക്രമങ്ങൾക്ക് ക്ഷമയും
പാപങ്ങൾക്ക് മോചനവും കിട്ടിയവൻ ഭാഗ്യവാൻ.
2 യഹോവ അകൃത്യം കണക്കിടാതെയും
ആത്മാവിൽ കാപട്യം ഇല്ലാതെയും ഇരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.
3 ഞാൻ മിണ്ടാതെയിരുന്നപ്പോൾ നിരന്തരമായ ഞരക്കത്താൽ
എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി;
4 രാവും പകലും അവിടുത്തെ കൈ എന്റെ മേൽ ഭാരമായിരുന്നു;
എന്റെ മജ്ജ വേനല്‍ക്കാലത്തെ ഉഷ്ണത്താൽ എന്നപോലെ വറ്റിപ്പോയി. സേലാ.
5 ഞാൻ എന്റെ പാപം അങ്ങേയുടെ മുമ്പാകെ ഏറ്റുപറഞ്ഞു;
എന്റെ അകൃത്യം മറച്ചതുമില്ല.
"എന്റെ ലംഘനങ്ങൾ യഹോവയോട് ഏറ്റുപറയും" എന്നു ഞാൻ പറഞ്ഞു;
അപ്പോൾ അവിടുന്ന് എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു. സേലാ.
6 ഇതു നിമിത്തം ഓരോ ഭക്തനും സഹായം ആവശ്യമുള്ള സമയത്ത്32:6 സഹായം ആവശ്യമുള്ള സമയത്ത് കണ്ടെത്താകുന്ന കാലത്ത് അങ്ങേയോടു പ്രാർത്ഥിക്കും;
പെരുവെള്ളം കവിഞ്ഞുവരുമ്പോൾ അത് അവന്റെ അടുക്കൽ എത്തുകയില്ല.